19 Oct 2018 21:50 PM IST
ഇന്ന് രാവിലെ ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ രണ്ട് യുവതികള്‍ പോലീസ് സുരക്ഷ നല്‍കാന്‍ വിസമ്മതിച്ചതുമൂലം തിരിച്ചിറങ്ങിയതിനു ശേഷം ഒരു യുവതി കൂടി ദര്‍ശനത്തിനെത്തി. മേരീസ്വീറ്റി എന്ന യുവതി സ്വാമി അയ്യപ്പൻ റോഡ് വരെയെത്തി. അതിനുശേഷം മുന്നോട്ടു പോകാന്‍ സുരക്ഷ നല്‍കാന്‍ കഴിയില്ലെന്ന് പോലീസ് അവരെ അറിയിച്ചു. സ്ഥിതിഗതികള്‍ മോശമാണെന്നും സഹകരിക്കണമെന്നും പോലീസ് മേരി സ്വീറ്റിയോട് അഭ്യര്‍ത്ഥിക്കുകയായിരുന്നു. പ്രതിഷേധക്കാര്‍ക്കിടയില്‍ നിന്ന് രക്ഷിക്കാന്‍ മേരി സ്വീറ്റിക്കു ചുറ്റും പോലീസ് വലയം തീര്‍ത്തു.
കഴക്കൂട്ടം സ്വദേശിയായ മേരി സ്വീറ്റി ഷാര്‍ജയിലാണ് ജോലി ചെയ്യുന്നത്. തനിക്ക് സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട മേരി സ്വീറ്റി ശബരിമലയില്‍ നിന്ന് മടങ്ങാന്‍ തയ്യാറായിട്ടില്ല. ഇപ്പോള്‍ പോലീസ് കണ്‍ട്രോള്‍ റൂമിലാണ് അവരുള്ളത്. ശബരിമല ദര്‍ശനത്തിനെത്തുന്ന സ്ത്രീകള്‍ക്ക് സുരക്ഷ നല്‍കാനുള്ള ബാധ്യത പോലീസിനുണ്ടെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് മേരീ സ്വീറ്റി.