05 Dec 2018 13:50 PM IST
പശുവിന്റെ പേരിൽ കലാപം അഴിച്ചുവിടുകയും പോലീസ് ഉദ്യോഗസ്ഥനെ വെടിവച്ചുകൊല്ലുകയും ചെയ്ത അക്രമികൾ സ്വര്യവിഹാരം നടത്തുമ്പോൾ കുട്ടികൾക്കെതിരെ ഗോവധത്തിന് കേസെടുത്ത് ഉത്തർപ്രദേശ് പോലീസ്. കലാപക്കേസില്‍ മുഖ്യപ്രതിയായ ബജ്‌റംഗദല്‍ നേതാവ് യോഗേഷ് രാജ് ഒളിവിൽ കഴിയുമ്പോഴാണ് 11 ഉം 12 ഉം വയസുള്ള രണ്ട് കുട്ടികളടക്കം 7 പേര്‍ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.
കലാപം അഴിച്ചുവിട്ട ബജ്‌രംഗ് ദൾ നേതാവിന്റെ പരാതിയിലാണ് പോലീസ് നടപടി. കേസില്‍ പ്രതികളായി കുട്ടികളെ ഉള്‍പ്പെടുത്തിയതില്‍ ആശങ്കയിലാണ് നാട്ടുകാര്‍. സംഭവം നടക്കുമ്പോള്‍ കുട്ടികള്‍ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്ന് രക്ഷിതാക്കളിലൊരാള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം നാലുമണിക്കൂറോളം പൊലീസ് ഇവരെ സ്റ്റേഷനില്‍ പിടിച്ചുവെച്ചതായും രക്ഷിതാവ് പറഞ്ഞു.
ഇന്നലെ ബുലന്ദ്ശഹറിലെ മഹൗ ഗ്രാമത്തില്‍ 25 പശുക്കളുടെ മാംസാവശിഷ്ടം കണ്ടെടുത്തതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. ഒരു കരിമ്പ് പാടത്ത് മാസം കെട്ടിത്തൂക്കിയ നിലയില്‍ കണ്ടിരുന്നതായി സംഭവ സ്ഥലത്ത് ആദ്യമെത്തിയ ഉദ്യോഗസ്ഥരിലൊരാളായ തഹസില്‍ദാര്‍ വ്യക്തമാക്കിയിരുന്നു. മാംസാവശിഷ്ടങ്ങളുമായി പ്രതിഷേധക്കാർ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തുകയും തുടർന്ന് നടന്ന കലാപത്തിൽ പോലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ 2 പേരാണ് കൊല്ലപ്പെട്ടത്.