10 Dec 2018 17:00 PM IST
കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന പ്രതിപക്ഷ മഹാസഖ്യത്തില്‍ ആം ആദ്മി പാര്‍ട്ടി കൂടി ചേരുന്നതോടെ ഡല്‍ഹി, പഞ്ചാബ്, ഹര്യാന സംസ്ഥാനങ്ങളില്‍ സഖ്യം നിർണ്ണായക ശക്തി യായി മാറും. കോണ്‍ഗ്രസുമായി സഖ്യത്തിന് ആം ആദ്മി പാര്‍ട്ടി തയ്യാറായിരുന്നെങ്കിലും ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അജയ് മാക്കനും മറ്റു സംസ്ഥാന നേതാക്കളും എതിരായിരുന്നു. ആം ആദ്മിയുമായി സഖ്യമുണ്ടാക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ നീക്കത്തിന് തടസ്സം നിന്നത് ഡല്‍ഹിയിലെ കോണ്‍ഗ്രസ് നേതാക്കളായിരുന്നു.
2019 ലെ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷപ്പാര്‍ട്ടികള്‍ ഒന്നിച്ചു നില്‍ക്കുകയും കഴിയുന്നത്ര മണ്ഡലങ്ങളില്‍ പൊതുവായി ഒരു സ്ഥാനാര്‍ത്ഥിയെ നിറുത്തുകയും വേണമെന്ന അഭിപ്രായം പ്രതിപക്ഷപ്പാര്‍ട്ടികളില്‍ ശക്തമായതോടെ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും ഒന്നിക്കാനുള്ള വഴി തെളിയുകയായിരുന്നു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഇക്കാര്യം രാഹുല്‍ ഗാന്ധിയോടും കേജ്രിവാളിനോടും സംസാരിക്കുകയുണ്ടായി. ഏറ്റവും ഒടുവില്‍ ഡല്‍ഹിയില്‍ കേജ്രിവാളിനെയും രാഹുല്‍ ഗാന്ധിയെയും സന്ദര്‍ശിച്ച ഡി.എം.കെ നേതാവ് എം.കെ.സ്റ്റാലിന് രണ്ടു പാര്‍ട്ടികളും ഒന്നിക്കേണ്ടതിന്റെ ആവശ്യകത രണ്ടു നേതാക്കളെയും ബോധ്യപ്പെടുത്താന്‍ ശ്രമിച്ചിരുന്നു.