23:12 PM IST
മതനിരപേക്ഷത ഭരണഘടനയിൽനിന്ന് എടുത്തുകളയുമെന്ന വിവാദ പ്രസ്താവനയിൽ കേന്ദ്രമന്ത്രി അനന്തകുമാർ ഹെഗ്‌ഡെ ലോക്സഭയിൽ മാപ്പുപറഞ്ഞു. ഹെഗ്‌ഡെയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ലോക്സഭയിൽ ശക്തമായ പ്രതിഷേധം ഉയർത്തുന്നതിനിടെയാണ് മന്ത്രിയുടെ ഖേദപ്രകടനം. തന്റെ വാക്കുകൾ തെറ്റിദ്ധരിപ്പിക്കപ്പെട്ടതാണെന്നും ഭരണഘടനയിൽ പൂർണ്ണമായും വിശ്വസിക്കുന്നുവെന്നും ഹെഗ്‌ഡെ ലോക്സഭയെ അറിയിച്ചു. തന്റെ പ്രസ്താവന ആർക്കെങ്കിലും വേദന ഉണ്ടായെങ്കിൽ മാപ്പുപറയാൻ തയ്യാറാണെന്നും ഹെഗ്‌ഡെ പറഞ്ഞു. ഹെഗ്‌ഡെയുടെ പ്രസ്താവനയെ ഇന്നലെ തന്നെ ബിജെപി നേതൃത്വം തള്ളിയിരുന്നു. രക്തബന്ധത്തിന്റെ സ്വത്വബോധമില്ലാത്തവരാണ് മതേതരവാദികളെന്നും ഭരണഘടന ഭേദഗതി ചെയ്യണമെന്നും കര്‍ണാടകയിലെ കല്‍ബുര്‍ഗയില്‍ നടന്ന പരിപാടിയില്‍ ഹെഗ്‌ഡെ പറഞ്ഞിരുന്നു. ഇതാണ് പ്രതിഷേധത്തിനിടയാക്കിയത്.