20 Oct 2018 02:05 AM IST
ശബരിമലയില്‍ പോകാന്‍ ആഗ്രഹിക്കുന്ന ഏതു സ്ത്രീക്കും സംരക്ഷണം നല്‍കണമെന്ന് സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആക്ടിവിസ്റ്റുകള്‍ ശബരിമലയില്‍ പ്രവേശിക്കരുതെന്ന അഭിപ്രായം സി.പി.ഐ.എമ്മിനില്ല. ഭരണഘടനയും നിയമവും സംരക്ഷിക്കേണ്ടതുണ്ട്. വിശ്വാസത്തിന്റെ പേരില്‍ ഭരണഘടനയെയും നിയമത്തെയും വെല്ലുവിളിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്ന് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ കോടിയേരി പറഞ്ഞു. ശബരിമല സത്രീപ്രവേശന പ്രശ്‌നം മുന്‍നിര്‍ത്തി സര്‍ക്കാരിനെതിരേ ജനങ്ങളെ തിരിച്ചുവിടാന്‍ കോണ്‍ഗ്രസും ബി.ജെ.പിയും ശ്രമിക്കുകയാണ്.
ശബരിമല സ്ത്രീ പ്രവേശനത്തെ സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാരോ ബി.ജെ.പിയോ എതിര്‍ത്തില്ലെന്ന് കോടിയേരി ഓര്‍മ്മിപ്പിച്ചു. മഹാരാഷ്ട്രയിലെ ശനീശ്വര ക്ഷേത്രത്തിലും ഹാജി അലി ദര്‍ഗയിലും സ്ത്രീകളെ പ്രവേശപ്പിക്കണമെന്ന കോടതിവിധി ബി.ജെ.പി സര്‍ക്കാര്‍ ഒരു എതിര്‍പ്പുമില്ലാതെ അംഗീകരിച്ചു. പോലീസില്‍ മതപരമായ വേര്‍തിരിവ് ഉണ്ടാക്കാന്‍ ബി.ജെ.പി നേതൃത്വം ശ്രമിക്കുന്നു. വ്യാജപ്രചരണങ്ങള്‍ നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. കോൺഗ്രസോ ബി.ജെ.പിയോ റിവ്യൂ ഹർജി കൊടുക്കാത്തതെന്താണെന്നും കോടിയേരി ചോദിച്ചു.