12 Dec 2018 13:50 PM IST
New Delhi
നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ ആവശ്യപ്പെട്ടുകൊണ്ടുള്ള ദിലീപിന്റെ ഹർജി സുപ്രീം മാറ്റി വച്ചു. വാദത്തിന് കൂടുതൽ സമയംവേണമെന്ന് ദിലീപിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടതനുസരിച്ചാണ് നടപടി.
കോടതിയില്‍ സമര്‍പ്പിച്ച ദൃശ്യങ്ങളില്‍ എഡിറ്റിങ് നടന്നിട്ടുണ്ടെന്നും നടിയെ ആക്രമിച്ച കേസില്‍ നിരപരാധിത്വം തെളിയിക്കാൻ വീഡിയോയിലെ സംഭാഷണങ്ങള്‍ ഉപകരിക്കും എന്നാണ് ദിലീപിന്റെ വാദം. സംഭാഷണങ്ങൾ എഡിറ്റ് ചെയ്ത വീഡിയോ ആണ് പോലീസ് സമർപ്പിച്ചിരിക്കുന്നതെന്നും ദിലീപ് വാദിച്ചു.
നടിയെ ആക്രമിച്ച് നീലച്ചിത്രം പകര്‍ത്താനാണ് പ്രതികള്‍ ഉദ്ദേശിച്ചിരുന്നതെന്നാണ് പ്രോസിക്യൂഷന്‍റെ വാദം. ദൃശ്യങ്ങൾ പുറത്ത് വന്നാല്‍ ഇരയ്ക്ക് ആജീവനാന്തം ഭീഷണിയുണ്ടാകുമെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി.
ഐടി നിയമപ്രകാരം ദൃശ്യങ്ങളുടെ പകർപ്പ് നല്കാൻ കഴിയുമോയെന്ന് പരിശോധിക്കുമെന്ന് നേരത്തെ കേസ് പരിഗണിച്ചപ്പോൾ സുപ്രീംകോടതി അറിയിച്ചിരുന്നു. നിയമം അനുസരിച്ച് പകർപ്പിന് അവകാശമുണ്ടെന്ന് കോടതിയെ ബോധ്യപ്പെടുത്തണമെന്നും കോടതി അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് കേസ് പരിഗണിച്ചപ്പോൾ ദിലീപിന്റെ അഭിഭാഷകൻ കൂടുതൽ സമയം ആവശ്യപ്പെടുകയായിരുന്നു.