22 Sep 2018 07:20 AM IST
കന്യാസ്ത്രീയെ ബലാൽസംഗം ചെയ്ത കേസിൽ ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.രാത്രി 8 മണിക്കാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് കോട്ടയം എസ്.പി ഹരിശങ്കർ അറിയിച്ചു. ഫ്രാങ്കോയെ ചോദ്യം ചെയ്യലിന് വിധേയനാക്കിയ തൃപ്പൂണിത്തുറ ക്രൈം ബ്രാഞ്ച് ഹൈടെക്ക് സെല്ലിൽ നിന്ന് 9 മണിയോടെ വൈദ്യപരിശോധനയ്ക്കായി തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. വൈദ്യപരിശോധനയ്ക്ക് ശേഷം ഫ്രാങ്കോയെ കോട്ടയത്തെത്തിക്കും. രാത്രി കോട്ടയം പോലീസ് ക്ലബ്ബിൽ താമസിച്ചതിനുശേഷം നാളെ രാവിലെ 11 മണിയോടെ പാലാ മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കും.
അറസ്റ്റ് രേഖപ്പെടുത്തി എന്ന് എസ്.പി അറിയിച്ചതിനുശേഷമാണ് സമരപ്പന്തലിൽ നിരാഹാരമനുഷ്ടിച്ചവർ നിരാഹാരം അവസാനിപ്പിച്ചത്. കഴിഞ്ഞ 14 ദിവസമായി നിരാഹാര സമരം നടത്തുന്ന സ്റ്റീഫൻ മാത്യുവും 5 ദിവസമായി നിരാഹാരം അനുഷ്ഠിക്കുന്ന ഡോ.പി. ഗീതയും അനുഭാവ സത്യാഗ്രഹം അനുഷ്ടിച്ച മറ്റു 5 പേരും രാത്രി ഒമ്പതരയോടെ നിരാഹാരം അവസാനിപ്പിച്ചു. അറസ്റ്റ് രേഖപ്പെടുത്തി എന്ന ഔദ്യോഗിക അറിയിപ്പ് വരുന്നതുവരെ നിരാഹാരം പിൻവലിക്കില്ലെന്ന് സമരസമിതി അറിയിച്ചിരുന്നു. നാളെ രാവിലെ കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകൾ കൂടി എത്തി ആഹ്ലാദപ്രകടനത്തിനുശേഷം മാത്രമേ സമരം അവസാനിച്ചതായി പ്രഖ്യാപിക്കുകയുള്ളൂ.