19 Nov 2018 13:00 PM IST
Kochi
ശബരിമലയിലെ പോലീസ് നിയന്ത്രണത്തിനെതിരെ വിമർശനവുമായി ഹൈക്കോടതി. ശബരിമലയിലെ പോലീസ് വിന്യാസം ഒരുകാരണവശാലും അംഗീകരിക്കാനാകില്ല എന്ന് പറഞ്ഞ കോടതി ശബരിമലയിലെ പോലീസ് സംവിധാനങ്ങളുമായി ബന്ധപ്പെട്ട സംസ്ഥാന സർക്കാരിന്റെ വിശദീകരണം നല്കണമെന്നും നിർദ്ദേശിച്ചു. അഡ്വക്കേറ്റ് ജനറൽ സി.പി.സുധാകരപ്രസാദ് ഇന്ന് ഉച്ചക്ക് 1.45 നു കോടതിയിൽ ഹാജരായി വിശദീകരണം നൽകണമെന്നാണ് നിർദ്ദേശം.
യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് വിധിയുടെ അടിസ്ഥാനത്തിൽ ശബരിമലയിൽ പൊലീസ് അതിക്രമം നടത്തുകയാണെന്ന് കോടതി വിമർശിച്ചു. ആരുടെ നിർദേശപ്രകാരമാണ് പോലീസ് ഭക്തരെ ബന്ദിയാക്കുന്നത്. രാത്രിയിൽ ഭക്തരെ സന്നിധാനത്ത് തങ്ങാൻ അനുവദിക്കാത്തത് ആര് എന്ന് വ്യക്തമാക്കണം. പൊലീസ് അതിക്രമത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർക്ക് മർദ്ദനമേറ്റത്തിലും കോടതി അതൃപ്തി അറിയിച്ചു.
ഇടതടവില്ലാതെ പമ്പക്ക് ബസ് സർവ്വീസ് നടത്താമെന്ന് കെ.എസ്.ആർ.ടി.സി എം.ഡി കോടതിയിൽ നേരിട്ട് ഹാജരായി ഉറപ്പ് നൽകിയതാണ്. എന്നാൽ ഇപ്പോൾ മണിക്കൂറുകളോളം പോലീസ് കെ.എസ്.ആർ.ടി.സി സർവ്വീസുകൾ തടയുകയാണ്. ഇങ്ങനെ വന്നാൽ സ്വകാര്യ ബസുകൾക്ക് അനുമതി നൽകേണ്ടി വരും എന്നും ദേവസ്വം കൈകാര്യം ചെയ്യുന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പറഞ്ഞു.
നിലവിൽ ശബരിമലയുടെ സുരക്ഷാ ചുമതലയിലുള്ള പോലീസ് ഉദ്യോഗസ്ഥരുടെ വിശദാംശങ്ങൾ ആരാഞ്ഞ കോടതി ജനക്കൂട്ടത്തെ കൈകാര്യം ചെയ്യുന്നതിനുള്ള പരിശീലനം അവർക്ക് ലഭിച്ചിട്ടുണ്ടോ എന്നകാര്യം വ്യക്തമാക്കാനും നിർദ്ദേശിച്ചു. നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ നിയോഗിച്ചിരിക്കുന്ന പൊലീസുകാർക്ക് ശബരിമല ഡ്യൂട്ടിയിലുള്ള പരിചയം എന്തെന്ന് വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.