കത്തോലിക്കാ സഭയുടെ ശക്തനായ വിമര്‍ശകനെന്ന നിലയില്‍ പ്രശസ്തനായ ജോസഫ് പുലിക്കുന്നേല്‍ (85) നിര്യാതനായി. ഭരണങ്ങാനത്തെ വസതിയില്‍ ഇന്ന് അതിരാവിലെയായിരുന്നു അന്ത്യം. 29 ന് വീട്ടുവളപ്പിലാണ് സംസ്‌കാരം. കോഴിക്കോട് ദേവഗിരി കോളേജില്‍ ഇക്കണോമിക്‌സ് അധ്യാപകനായിരുന്ന പുലിക്കുന്നേല്‍ സഭയ്‌ക്കെതിരായി വിമര്‍ശനം ഉന്നയിച്ചതിന്റെ പേരില്‍ 1967 ല്‍ പുറത്താക്കപ്പെട്ടു. കോളേജില്‍ നിന്ന് പുറത്താക്കപ്പെട്ടതോടെ സഭാ വിമര്‍ശനം കൂടുതല്‍ ശക്തമായി തുടര്‍ന്നു. 1975 ല്‍ ഓശാന മാസിക ആരംഭിച്ചു. വിവാഹം, മരണം തുടങ്ങിയ ചടങ്ങുകളുമായി ബന്ധപ്പെട്ട് സഭയുമായി അഭിപ്രായ വ്യത്യാസമുണ്ടാകുന്നവര്‍ക്ക് വേണ്ട സഹായം നല്‍കുന്നത് തന്റെ കടമയായി പുലിക്കുന്നേല്‍ കരുതി. 2008 ല്‍ ഭാര്യ മരിച്ചപ്പോള്‍ അവരുടെ മൃതദേഹം പള്ളിയിലടക്കുന്നതിനുപകരം സ്വന്തം വീട്ടുവളപ്പില്‍ ചിതയൊരുക്കി കത്തിക്കുകയായിരുന്നു പുലിക്കുന്നേല്‍ ചെയ്തത്. തന്റെ മൃതദേഹവും അതേ രീതിയില്‍ സംസ്‌കരിക്കണമെന്ന് പുലിക്കുന്നേല്‍ നിര്‍ദ്ദേശിച്ചിരുന്നു.