04 Dec 2018 17:45 PM IST
നവോത്ഥാനമൂല്യങ്ങളോടുള്ള പിണറായി വിജയന് സര്‍ക്കാരിന്റെ പ്രതിബദ്ധത പ്രതിഫലിക്കുന്നതായിരുന്നു. ഡിസംബര്‍ 1 ന് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത നവോത്ഥാന സംഘടനകളുടെ യോഗം. നവോത്ഥാന ഐക്യവേദി എന്ന സംഘടനയുടെ അധ്യക്ഷന്‍ എന്ന നിലയില്‍ യോഗത്തിലേക്ക് ഞാനും ക്ഷണിക്കപ്പെട്ടിരുന്നു. മൂന്നര മണിക്കൂറോളംനീണ്ട യോഗത്തില്‍ ആദ്യവസാനം പങ്കെടുത്ത മുഖ്യമന്ത്രിയുടെ ആത്മാര്‍ത്ഥതയെ അഭിനന്ദിച്ചേ മതിയാകൂ. ഇതൊരു നല്ല തുടക്കമാണ്. കേരളീയ നവോത്ഥാനം എന്താണ് എന്ന് ശരിയായി മനസ്സിലാക്കുകയും നവോത്ഥാനത്തിന്റെ ദൗത്യം പുതിയ കാലഘട്ടത്തിന്റെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് പൂര്‍ത്തീകരിക്കുകയുമാണ് നമ്മുടെ കടമ. എങ്ങനെയാണ് മുന്നോട്ടു പോകേണ്ടത് എന്നതു സംബന്ധിച്ച് കൂട്ടായ ചര്‍ച്ചകളിലൂടെ തീരുമാനങ്ങളുണ്ടാകും എന്നാണ് എന്റെ പ്രതീക്ഷ.
നവോത്ഥാന സംഘടനകളുടെ യോഗത്തില്‍ സംഭവിച്ച ചില പാളിച്ചകളെക്കുറിച്ച് പറയാതിരിക്കാനാവില്ല. തെറ്റുകള്‍ തിരുത്താനും പോരായ്മകള്‍ പരിഹരിക്കാനുമുള്ള ചര്‍ച്ചകള്‍ക്ക് സഹായകമാകണമെന്ന നിലയിലാണ് ഈ വിമര്‍ശനങ്ങള്‍ ഞാന്‍ മുന്നോട്ട് വയ്ക്കുന്നത്. യോഗത്തില്‍ ചര്‍ച്ചയ്ക്കായി അവതരിപ്പിച്ച കൈപ്പുസ്തകം അബദ്ധങ്ങള്‍ നിറഞ്ഞതായിരുന്നു എന്നതാണ് ഏറ്റവും പ്രധാന പോരായ്മ. കൈപ്പുസ്തകം തയ്യാറാക്കിയത് ചരിത്രാധ്യാപകരായിരുന്ന വി.കാര്ത്തികേയന് നായരും കെ.എന്‍.ഗണേഷും മലയാളം അധ്യാപകനായിരുന്ന നടുവട്ടം ഗോപാലകൃഷണനും ചേര്‍ന്നാണ്. മൂന്നുപേരും കേരളീയ നവോത്ഥാനത്തെക്കുറിച്ച് സവര്ണ്ണധാരണകള് വച്ചു പുലര്‍ത്തുന്നവര്‍. കേരളീയ നവോത്ഥാനത്തിന്റെ അന്തസ്സത്ത ഉൾക്കൊണ്ടിട്ടില്ലാത്തവരും സവര്‍ണ്ണ ബോധത്തിന് അടിപ്പെട്ടവരുമായവര് ചേര്‍ന്ന് തയ്യാറാക്കിയ കൈപ്പുസ്തകം ധാരാളം തെറ്റുകള്‍ നിറഞ്ഞതായതില് അത്ഭുതപ്പെടാനില്ല.
കേരളീയ നവോത്ഥാനത്തിന്റെ ശില്പിയും അനിഷേധ്യ നായകനുമായ ശ്രീനാരായണഗുരുവിന്റെ പ്രാധാന്യം മനസ്സിലാക്കാന്‍ കൈപ്പുസ്തകം തയ്യാറാക്കിയ ബ്രാഹ്മണ, നായര്‍ വിഭാഗങ്ങളില്‍പ്പെട്ട ചരിത്രം, മലയാളം പ്രൊഫസര്‍മാര്‍ക്ക് കഴിയാതെ പോയി. 1888 ല്‍ ശ്രീനാരായണ ഗുരു നടത്തിയ അരുവിപ്പുറം ശിവപ്രതിഷ്ഠയുടെ ചരിത്രപ്രാധാന്യം കൈപ്പുസ്തകം തയ്യാറാക്കിയവർക്ക് അറിയില്ല. അതിനുമുമ്പ് ആറാട്ടുപ്പുഴ വേലായുധപ്പണിക്കര്‍ എന്ന ഈഴവ സമുദായാംഗം ശിവപ്രതിഷ്ഠ നടത്തിയിരുന്നു. അതുപക്ഷേ, ആചാരക്രമങ്ങള്‍ പാലിച്ചുകൊണ്ട് സ്വന്തം പുരയിടത്തിൽ വിധിയാംവണ്ണം നടത്തിയ പ്രതിഷ്ഠയായിരുന്നു. ശ്രീനാരായണഗുരുവാകട്ടെ, ആചാരനിഷേധത്തിന്റെ മഹത്തായ സന്ദേശം നല്‍കുകയായിരുന്നു അരുവിപ്പുറം പ്രതിഷ്ഠയിലൂടെ. കണ്ണാടി പ്രതിഷ്ഠയുടെ കാര്യത്തിലും കൈപ്പുസ്തക രചയിതാക്കള്‍ക്ക് തെറ്റുപറ്റി. വൈകുണ്ഠസ്വാമി കണ്ണാടി പ്രതിഷ്ഠിച്ചു എന്നത് സത്യമാണ്. അരയില്‍ ചുറ്റിയ തോര്‍ത്ത് അഴിച്ച് തലയില്‍ കെട്ടി കണ്ണാടി നോക്കണമെന്ന് പറഞ്ഞുകൊണ്ടാണ് വൈകുണ്ഠസ്വാമി കണ്ണാടി പ്രതിഷ്ഠിച്ചത്. നാരായണഗുരു കളവങ്കോടത്ത് കണ്ണാടി പ്രതിഷ്ഠിച്ചതാകട്ടെ ഇനി ക്ഷേത്ര പ്രതിഷ്ഠകള്‍ ആവശ്യമില്ലെന്ന പ്രഖ്യാപനത്തിന്റെ ഭാഗമായാണ്.ഇതോരോന്നും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാത്ത ആളുകളാണ് കൈപ്പുസ്തകം തയ്യാറാക്കിയത് എന്നത് വലിയ പോരായ്മയാണ്.
1903 ല്‍ എസ്.എന്‍.ഡി.പി യോഗം ആരംഭിക്കുന്നതോടെ കേരളത്തിന്റെ സാമൂഹ്യജീവിതത്തിലുണ്ടായ വലിയ ചലനം എന്താണെന്ന് മനസ്സിലാക്കിയിട്ടുള്ളവരല്ല ഈ കൈപ്പുസ്തകം തയ്യാറാക്കിയത്. 11 വര്‍ഷത്തിനു ശേഷം മന്നത്തു പത്മനാഭന്, നായര്‍ ഭൃത്യജനസംഘം (പിന്നീട് നായര്‍ സര്‍വ്വീസ് സൊസൈറ്റിയായി മാറിയ സംഘടന) രൂപീകരിക്കുമ്പോള്‍ അക്കാര്യത്തെക്കുറിച്ച് സംസാരിക്കാന്‍ ചെന്ന മന്നത്തിനോട് മിണ്ടാന്‍ പോലും ചട്ടമ്പിസ്വാമികള്‍ കൂട്ടാക്കിയില്ല. സംഘടന രൂപീകരിക്കുന്നതിനു മുമ്പ് 4 തവണയാണ് മന്നം ശ്രീനാരായണഗുരുവുമായി കൂടിക്കാഴ്ച നടത്തിയത്. ആദ്യത്തെ യോഗത്തില്‍ മന്നം മുഖ്യാതിഥിയായി പങ്കെടുപ്പിച്ചത് ശ്രീനാരായണഗുരുവിനെയാണ്. അതിന് ശ്രീനാരായണഗുരുവിനെ ചട്ടമ്പിസ്വാമി പരിഹസിക്കുകയും ചെയ്തു. "പ്രവർത്യാരുടെ പണിയും തുടങ്ങി. അല്ലേ ?" എന്നായിരുന്നു ചട്ടമ്പി സ്വാമിയുടെ ചോദ്യം. 'പ്രവൃത്തിയുണ്ട്. ആരില്ല.' എന്ന ഗുരുവിന്റെ മറുപടിയും പ്രസിദ്ധമാണല്ലോ.
ശ്രീനാരായണഗുരുവിനോടും അയ്യങ്കാളിയോടുമൊപ്പം ചട്ടമ്പിസ്വാമിയെയും മന്നത്തു പത്മനാഭനെയും നവോത്ഥാന നായകരെന്നു വിളിക്കുന്നതിനു പിന്നിലെ ചരിത്രബോധമെന്താണ്? ക്രിസ്തുമതത്തെ അടച്ച് അധിക്ഷേപിക്കുന്ന 'കൃസ്തുമതച്ഛേദം' എന്ന ഗ്രന്ഥം എഴുതിയ ആളാണ് ചട്ടമ്പിസ്വാമി. ജാതി അധിക്ഷേപം പരസ്യമായി നടത്തുന്നതില്‍ ഒരു മടിയും കാണിച്ചിട്ടുള്ള ആളല്ല മന്നത്തു പത്മനാഭന്. പന്നി പെറ്റു കൂട്ടുന്നതുപോലെയാണ് ഈഴവ സ്ത്രീ പ്രസവിക്കുന്നതെന്നും 'നശിച്ച നായരും പിഴച്ച മാപ്പിളയും ജനിച്ച ചോവനും' കമ്മ്യൂണിസ്റ്റാവും എന്നുമൊക്കെ പ്രസംഗിച്ചയാളാണ് മന്നം. 'ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്' എന്ന് പറഞ്ഞ ശ്രീനാരായണ ഗുരുവിനെയും ചട്ടമ്പിസ്വാമി, മന്നത്തു പത്മനാഭന്മാരെയും ഒരേ നാവുകൊണ്ട് നവോത്ഥാനനായകരെന്ന് വിളിക്കാന്‍ നവോത്ഥാനത്തെക്കുറിച്ച് അറിയുന്നവര്‍ക്ക് കഴിയില്ല.
ക്ഷേത്രാരാധന, വഴി നടക്കല്‍, വിദ്യാഭ്യാസം, തൊഴില്‍, നിയമസഭാ പ്രാതിനിധ്യം എന്നിവയില്‍ എല്ലാവര്ക്കും തുല്യാവകാശം എന്ന ആശയം യാഥാര്‍ത്ഥ്യമാക്കുകയായിരുന്നു ശ്രീനാരായണഗുരുവിന്റെ ലക്ഷ്യം. അതാണ് കേരളീയ നവോത്ഥാനത്തിന്റെ അന്തസത്ത. എസ്.എന്‍.ഡി.പി യോഗത്തിന് അസ്ഥിവാരമിട്ട മഹാനായ ഡോ.പല്പുവില്ലാതെ കേരളീയ നവോത്ഥാനത്തിന് ഒരു ചരിത്രമുണ്ടോ? കൈപ്പുസ്തകത്തില്‍ ഡോ.പല്പുവില്ല. കാക്കിനദ കോണ്‍ഗ്രസ് സമ്മേളനത്തില്‍ അയിത്തോച്ചാടന പ്രമേയം അവതരിപ്പിച്ച ടി.കെ.മാധവനാണ് വൈക്കം സത്യാഗ്രഹത്തിന്റെ ഏറ്റവും പ്രധാന നേതാവ്. മഹാത്മാഗാന്ധിയെ വൈക്കത്ത് കൊണ്ടുവന്നത് അദ്ദേഹമാണ്. സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനത്തെ ദേശീയ പ്രസ്ഥാനവുമായി കൂട്ടിയിണക്കുന്നതില്‍, മുഖ്യപങ്കു വഹിച്ച ടി.കെ.മാധവന് കൈപ്പുസ്തകത്തില്‍ അര്‍ഹമായ പ്രാധാന്യം ലഭിച്ചില്ല. ഒരു സവര്‍ണ്ണ ജാഥ നടത്തിയതിനപ്പുറം ഒന്നും എന്‍.എസ്.എസ് വൈക്കം സത്യാഗ്രഹത്തില്‍ ചെയ്തിട്ടില്ല. ചങ്ങനാശ്ശേരി പരമേശ്വരന് പിള്ള, കെ.സി.മാമ്മന്‍ മാപ്പിള, കെ.പി.കേശവമേനോന് എന്നിവര്‍ വഹിച്ച പങ്കും ഓര്‍മ്മിക്കപ്പെടാതെ പോയി. നവോത്ഥാനമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് മുന്നോട്ടു പോകാന്‍ ഈ കൈപ്പുസ്തകം തടസ്സമാണ്. കേരളീയ നവോത്ഥാനത്തിന്റെ ചരിത്രത്തെക്കുറിച്ച് ധാരണയുള്ളവരെ ഉള്‍പ്പെടുത്തി ഒരു സമിതി രൂപീകരിച്ച് പുതിയ ഒരു കൈപ്പുസ്തകം തയ്യാറാക്കണം. ശ്രീനാരായണഗുരു, അയ്യങ്കാളി, ഡോ.പല്പു, സഹോദരന് അയ്യപ്പന്, സി.വി.കുഞ്ഞുരാമന്, സി.കേശവന് തുടങ്ങി കേരളീയ നവോത്ഥാനത്തിന് നേതൃത്വം നല്കിയ ഓരോ ആളിന്റെയും സംഭാവനകള്‍ കൃത്യമായി മനസ്സിലാക്കേണ്ടതുണ്ട്. നവോത്ഥാനവുമായി ബന്ധമില്ലാത്തവരെ നവോത്ഥാന നായകരാക്കരുത്.
സ്ത്രീകള്‍ പങ്കെടുക്കാത്ത യോഗത്തില്‍ സ്ത്രീകളുടെ മതില് സംഘടിപ്പിക്കാന്‍ തീരുമാനിച്ചു എന്ന വിമര്‍ശനം തെറ്റിദ്ധാരണ മൂലമാണ്. വിവിധ സംഘടനകളെയാണ് യോഗത്തിലേക്ക് ക്ഷണിച്ചത്. സംഘടനകളുടെ പ്രതിനിധികളായി വന്നവരില്‍ സ്ത്രീകള്‍ ഇല്ലാതെ വന്നത് നമ്മുടെ സമൂഹത്തില്‍ നില നില്ക്കുന്ന പുരുഷാധിപത്യം മൂലമാണ്. പുരുഷാധിപത്യത്തിനെതിരായ സംഘടിത നീക്കം ആവശ്യമാണ്. യോഗത്തില്‍ സ്ത്രീകളുടെ സമ്മേളനം എന്ന ആശയം മുന്നോട്ടു വെച്ചത് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനായിരുന്നു. കേരളത്തില്‍ ആദ്യമായി സ്ത്രീകളുടെ ഒരു യോഗം വിളിച്ചു ചേര്‍ത്തത് എസ്.എന്‍.ഡി.പി യോഗത്തിന്റെ രണ്ടാം വാര്‍ഷികത്തിന് 1905 ല്‍ ഡോ.പല്പുവാണ്. അതിന്റെ കൂടി ഓര്‍മ്മയിലാകും വെള്ളാപ്പള്ളി അങ്ങനെയൊരു നിര്‍ദ്ദേശം വച്ചത്. സോമപ്രസാദിന്റെതായിരുന്നു വനിതാ മതില് എന്ന ആശയം. പുതുവര്‍ഷദിനത്തില്‍ നടത്താം എന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. അതുകൊണ്ട് സ്ത്രീകളെ പങ്കെടുപ്പിച്ചുകൊണ്ട് പരിപാടി നടത്താന്‍ പുരുഷന്മാര് ചേര്‍ന്ന് തീരുമാനിച്ചു എന്ന വിമര്‍ശനത്തിന് അടിസ്ഥാനമില്ല. സി.പി.സുഗതനെപ്പോലെ നവോത്ഥാനമൂല്യങ്ങള്‍ ഉള്ക്കൊണ്ടിട്ടില്ലാത്തവരെ യോഗത്തില്‍ പങ്കെടുപ്പിച്ചതും സംഘടനയുടെ ഭാരവാഹിത്വം നല്കിയതും ഒഴിവാക്കേണ്ടതായിരുന്നു.
നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുകയും ഇനി നിറവേറ്റാനുള്ള കടമകള്‍ പൂര്‍ത്തീകരിക്കുകയും ചെയ്യാന്‍ വേണ്ടി വിപുലമായ ഒരു പ്രസ്ഥാനം എന്ന ആശയം എല്ലാ അര്‍ത്ഥത്തിലും സ്വാഗതം ചെയ്യപ്പെടേണ്ടത് തന്നെയാണ്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പുലര്‍ത്തുന്ന ആത്മാര്‍ത്ഥതയെ ബഹുമാനത്തോടെ മാത്രമേ കാണാനാകൂ. ഇന്ത്യയില്‍ മറ്റൊരു മുഖ്യമന്ത്രിയില്‍ നിന്നും പ്രതീക്ഷിക്കാനാകാത്തതാണ് ഇത്. മുഖ്യമന്ത്രിയുടെ ആത്മാര്‍ത്ഥമായ പരിശ്രമങ്ങളെ ദുര്‍ബ്ബലമാക്കുന്ന തരത്തില്‍ കൈപ്പുസ്തക രചയിതാക്കളെ പോലെയുള്ളവര്‍ നടത്തുന്ന ഇടപെടലുകള്‍ അവസാനിപ്പിക്കുകയാണെങ്കില്‍ ഈ പുതിയ പ്രസ്ഥാനത്തിന് അത്ഭുതകരമായ ഫലങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും.