LONDON
2018 ലെ ഏറ്റവും മികച്ച കളിക്കാരനുള്ള ഫിഫ അവാര്‍ഡ് ലൂക്ക മോഡ്രിച്ച് നേടി. റിയല്‍ മാഡ്രിഡിനു വേണ്ടി കളിക്കുന്ന ലൂക്ക മോഡ്രിച്ചാണ് 2018 ലെ ഫിഫ ലോകകപ്പില്‍ ക്രൊയേഷ്യയെ ഫൈനലിലെത്തിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചത്. ചാംപ്യന്‍സ് ലീഗില്‍ മൂന്നു തവണ തുടര്‍ച്ചയായി റിയല്‍ മാഡ്രിഡിനെ വിജയത്തിലെത്തിയതിനും ക്രൊയേഷ്യ ആദ്യമായി ലോകകപ്പ് ഫൈനലിലെത്തിതിനും പ്രധാന കാരണക്കാരൻ 33കാരനായ ഈ മിഡ് ഫീല്‍ഡറാണ്.
ഫിഫ ലോകകപ്പിനുശേഷം ലൂക്ക മോഡ്രിച്ചിനെ തേടിയെത്തുന്ന മൂന്നാമത്തെ പ്രധാന ബഹുമതിയാണ് ഫിഫ ബെസ്റ്റ് പ്ലെയര്‍ അവാര്‍ഡ്. 2018 ലോകകപ്പിലെ ഏറ്റവും മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബോള്‍ അവാര്‍ഡും യു.ഇ.എഫ്.എ ചാമ്പ്യന്‍സ് ഓഫ് ദി ഇയര്‍ അവാര്‍ഡും ലൂക്ക മോഡ്രിച്ച് നേടിയിരുന്നു.
കഴിഞ്ഞ 10 വര്‍ഷക്കാലം റൊണാള്‍ഡോയും മെസ്സിയും മാത്രമാണ് ഫിഫ ബെസ്റ്റ് പ്ലെയര്‍ അവാര്‍ഡ് നേടിയത്. ലയണല്‍ മെസ്സി 5 തവണയും ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ 5 തവണയും അവാര്‍ഡ് നേടി. ഇത്തവണ ലിവര്‍പൂളിന്റെ ഈജിപ്ഷന്യന്‍ കളിക്കാരനായ മുഹമ്മദ് സാലയെയും ക്രിസ്ത്യാനൊ റോണാള്‍ഡോയെയും പിന്തള്ളിയാണ് ലൂക്ക മോഡ്രിച്ച് അവാര്‍ഡിന് അര്‍ഹനായത്.
ഓര്‍ലാന്‍ഡൊ ഹൈഡ്രിന്റെ ബ്രസീലിയന്‍ കളിക്കാരിയായ മാര്‍ത്തയാണ് മികച്ച വനിതാ ഫുട്‌ബോളര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടത്. ഇന്നലെ രാത്രി ലണ്ടനില്‍ നടന്ന ചടങ്ങിലാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.