16 Oct 2018 01:30 AM IST
രാജ്യത്താകെ കോളിളക്കം സൃഷ്ടിക്കുന്ന മീ ടൂ ക്യാമ്പയിന്റെ ഭാഗമായി ഗുരുതരമായ ആരോപണങ്ങള്‍ക്ക് വിധേയനായ മലയാളി പത്രപ്രവര്‍ത്തകന്‍ സ്ഥാപനത്തില്‍ നിന്ന് പുറത്തായേക്കും. പത്ര പ്രവര്‍ത്തകന് എതിരേ ആദ്യം ആരോപണം ഉന്നയിച്ച യാമിനി നായര്‍ എന്ന മാധ്യമപ്രവര്‍ത്തക മൊഴി നല്‍കാന്‍ തയ്യാറാണെന്ന് വെളിപ്പെടുത്തിയതോടെയാണ് ആരേപണ വിധേയന് തുടരാനാകാത്ത സ്ഥിതിയുണ്ടായത്. യാമിനി നായരുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് നിരവധി മാധ്യമപ്രവര്‍ത്തകമാര്‍ സമാനമായ ആരോപണങ്ങള്‍ ഉന്നയിച്ചു. ആരോപണ വിധേയനായ വ്യകതി പ്രവര്‍ത്തിക്കുന്ന മാധ്യമ സ്ഥാപനത്തിന് പ്രശ്‌നത്തെക്കുറിച്ച് അന്വേഷണം ന ടത്തിയേ മതിയാകൂ എന്ന സ്ഥിതിയിലാണ് കാര്യങ്ങള്‍ എത്തിയിരിക്കുന്നത്.
ആരോപണവിധേയന്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം ഏതു നിമിഷവും അന്വേഷണത്തിന് തീരുമാനമെടുക്കുമെന്ന സ്ഥിതിയില്‍ പത്രത്തില്‍ തുടരുന്നത് കുറ്റാരോപിതനെ സംബന്ധിച്ചിടത്തോളം ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് വ്യക്തമാണ്. പത്രസ്ഥാപനം അന്വേഷണം നടത്തുകയാണെങ്കില്‍ മൊഴി നല്‍കാമെന്ന് വ്യക്തമാക്കിയ യാമിനി നല്‍കുന്ന മൊഴി പോലീസിന് കൈമാറാന്‍ പത്രസ്ഥാപനം നിര്‍ബ്ബന്ധിതമാകും. പോലീസ് കേസെടുത്താല്‍ സ്വാഭാവികമായും ജാമ്യമില്ലാ വകുപ്പില്‍ കേസെടുക്കേണ്ടി വരും. അത്തരമൊരു സാഹചര്യമൊഴിവാക്കാന്‍ പത്രസ്ഥാപനത്തില്‍ നിന്ന് ആരോപണ വിധേയന്‍ പുറത്തുപോകുന്നതോടെ വിഷയം പോലീസിനു മുമ്പിലെത്തുന്നത് ഒഴിവാക്കാന്‍ കഴിയും. ഇക്കാര്യത്തില്‍ പത്രത്തിന്റെ ഉന്നതമേധാവികളും ആരോപണവിധേയനായ പത്രപ്രവര്‍ത്തകനും തമ്മില്‍ ചര്‍ച്ചകള്‍ നടക്കുകയാണെന്നാണ് ചെന്നൈയിലെ പത്രസ്ഥാപനവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വൃത്തങ്ങളില്‍ നിന്ന് അറിയാന്‍ കഴിഞ്ഞത്.
പത്രസ്ഥാപനത്തിൽനിന്ന് പുറത്താക്കുകയാണെങ്കിൽ അതിൽ കാരണം കാണിക്കേണ്ടി വരും. അതിനാൽ രാജി വച്ചൊഴിയാനുള്ള അവസരം സ്ഥാപനം നൽകുമെന്നാണ് മനസിലാക്കുന്നത്. ആരോപണവിധേയൻ രാജിവച്ചാലും പത്രത്തിൽ ഉയർന്ന പദവി വഹിക്കുമ്പോൾ നടന്ന പീഡനങ്ങളായതിനാൽ പത്രസ്ഥാപനം അന്വേഷണം നടത്തിയേ മതിയാകൂ എന്ന വാദവും ഉയരുന്നുണ്ട്. അങ്ങനെയാണെങ്കിൽ ആരോപണ വിധേയനായ പത്രപ്രവർത്തകന്റെ നില അപകടത്തിലാകും.