Kerala News

09 Oct 2018 22:30 PM IST

മീ ടൂ കാമ്പയിനിൽ പെട്ട് മുകേഷ് എം.എൽ.എ

നടനും കൊല്ലം എം.എൽ.എ യുമായ മുകേഷ് മോശമായി പെരുമാറിയെന്ന ആരോപണവുമായി സഹപ്രവർത്തക.

നടനും കൊല്ലം എം.എൽ.എ യുമായ മുകേഷ് മോശമായി പെരുമാറിയെന്ന ആരോപണവുമായി മുൻ സഹപ്രവർത്തക. ടെലിവിഷൻ,സിനിമ മേഖലയിലെ സാങ്കേതിക പ്രവർത്തകയായ ടെസ് ജോസഫ് ആണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. സിനിമാ രംഗത്തെ ലൈംഗിക ചൂഷണങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളുമായി തുടങ്ങിയ മീ ടു ക്യാമ്പയിനിലാണ് ട്വിറ്ററിലൂടെയുള്ള ടെസ് ജോസഫിന്റെ വെളിപ്പെടുത്തൽ. 19 വർഷം മുൻപ് ടെലിവിഷൻ പരിപാടിയായ കോടീശ്വരനിടെയാണ് ഇത്തരത്തിൽ പെരുമാറിയതെന്നാണ് ടെസ് ട്വീറ്റ് ചെയ്തത്.

 

പരിപാടിയുടെ ഷൂട്ടിങ്ങിനിടെ താമസിച്ചിരുന്ന ചെന്നൈയിലെ ലെ മെറിഡിയൻ ഹോട്ടലിൽ വച്ചാണ് മുകേഷ് മോശമായി പെരുമാറിയത്. ഷൂട്ടിങ് കഴിഞ്ഞെത്തിയ മുകേഷ് തന്റെ റൂമിലെ ഫോണിൽ നിരന്തരമായി വിളിച്ചു കൊണ്ടിരുന്നുവെന്നും ശല്യം സഹിക്കാതെ സഹപ്രവർത്തകരുടെ റൂമിലാണ് രാത്രി ചെലവഴിച്ചതെന്നും യുവതി പറയുന്നു. തൊട്ടടുത്ത ദിവസം മുകേഷ് ഇടപെട്ട് തന്റെ റൂം അദ്ദേഹത്തിന്റെ റൂമിന്റെ തൊട്ടടുത്തേക്ക് മാറ്റി. ശല്യം തുടർന്നതോടെ മേധാവി ആയിരുന്ന ഡെറക് ഒബ്രയ്ൻ തന്നെ രക്ഷപെടുത്തി അടുത്ത വിമാനത്തിൽ യാത്രയാക്കി എന്നും യുവതി പറയുന്നു.

 

നാനാപടേക്കർക്കും വിവേക് അഗ്നിഹോത്രിക്കുമെതിരായ തനുശ്രീ താത്തയുടെ വെളിപ്പെടുത്തലോടെ 'മി ടൂ' ക്യാംപയിൻ ബോളിവുഡിൽ വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. ചില ആക്ടിവിസ്റ്റുകൾക്ക് എതിരെ കുറച്ചുനാൾ മുമ്പ് ആരോപണമുണ്ടായെങ്കിലും കേരളത്തിൽ സിനിമ -രാഷ്ട്രീയരംഗങ്ങളിലെ ഒരു പ്രമുഖനെതിരെ മി ടൂ ക്യാമ്പയിന്റെ ഭാഗമായി വെളിപ്പെടുത്തൽ ഉണ്ടാകുന്നത് ആദ്യമാണ്. ഇനി മറ്റു പ്രമുഖർക്കെതിരെയും വെളിപ്പെടുത്തലുകൾ ഉണ്ടാകാൻ ഇത് കാരണമായേക്കും. കോടീശ്വരൻ ഷൂട്ടിംഗിന്റെ കാലത്ത് മുകേഷിൽനിന്ന് ടെസ്സിനെ രക്ഷിച്ചു എന്ന് പറയുന്ന ഡെറക് ഒബ്രയ്ൻ ഇപ്പോൾ തൃണമൂൽ കോൺഗ്രസ് എം.പിയാണ്. അതുകൊണ്ട് തന്നെ വെളിപ്പെടുത്തലിന് പിന്നിൽ രാഷ്ട്രീയമുണ്ടെന്ന് മുകേഷുമായി അടുപ്പമുള്ളവർ പറയുന്നുണ്ട്.