മെക്ക മസ്ജിദ് സ്ഫോടനക്കേസില്‍ സ്വാമി അസീമാനന്ദയെ ഉൾപ്പെടെയുള്ള പ്രതികളെ വെറുതെ വിട്ട റിട്ട. ജഡ്ജി രവീന്ദര്‍ റെഡ്ഢി ബി.ജെ.പിയില്‍ ചേരാന്‍ ആഗ്രഹിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. പാര്‍ട്ടിയുടെ ഇന്റലെക്ച്വല്‍ വിങ്ങിലോ, തെരഞ്ഞെടുപ്പ് രംഗത്തോ തനിക്ക് ബി.ജെ.പിയെ സഹായിക്കാന്‍ കഴിയുമെന്ന് രവീന്ദര്‍ റെഡ്ഢി ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായെ അറിയിച്ചു. ഹൈദരാബാദിൽ എത്തിയ അമിത്ഷായെയാണ് അദ്ദേഹം ബിജെപിയിൽ പ്രവർത്തിക്കാനുള്ള ആഗ്രഹം അറിയിച്ചത്.
മെട്രോപൊളിറ്റന്‍ സെഷൻസ് ജഡ്ജിയായിരുന്ന രവീന്ദര്‍ റെഡ്ഢി മെക്ക മസ്ജിദ് കേസില്‍ വിധി പുറപ്പെടുവിച്ച ശേഷം രാജി വെക്കുകയായിരുന്നു. ആര്.എസ്.എസുമായി ബന്ധമുളളതുകൊണ്ട് മാത്രം ഒരാള്‍ വര്ഗീയവാദിയാവില്ലെന്നായിരുന്നു അസീമാനന്ദയേയും മറ്റു അഞ്ച് പ്രതികളേയും വെറുതെ വിട്ടുകൊണ്ടുള്ള വിധി പ്രസ്താവത്തില്‍ പറഞ്ഞത്. ആര്.എസ്.എസ് ഒരു നിരോധിത സംഘടന അല്ല. ആര്.എസ്.എസില്‍ പ്രവര്‍ത്തിക്കുന്നുവെന്നത് കൊണ്ട് ഒരാള്‍ വര്‍ഗീയ വാദിയോ,സാമൂഹ്യ വിരുദ്ധനോ ആകുന്നില്ല എന്നും രവീന്ദര്‍ റെഡ്ഢി വിധിപ്രസ്താവത്തിൽ പറഞ്ഞിരുന്നു. 2007 മെയ് 18 നായിരുന്നു ഹൈദരാബാദിലെ 400 വര്‍ഷം പഴക്കമുള്ള മെക്ക മസ്ജിദില്‍ സ്ഫോടനം നടന്നത്.