12 Dec 2018 11:40 AM IST
മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോൺഗ്രസിനെ സർക്കാരുണ്ടാക്കാൻ ഗവർണ്ണർ ആനന്ദിബെൻ പട്ടേൽ ക്ഷണിച്ചു. ഇന്ന് 12 മണിക്ക് കോൺഗ്രസ് നേതാക്കൾ ഗവർണറെ കാണും. കേവലഭൂരിപക്ഷത്തിന് രണ്ടു സീറ്റിന്റെ കുറവുള്ള കോൺഗ്രസിന് ബി.എസ്.പിയുടെയും എസ്.പിയുടെയും പിന്തുണയുണ്ട്.
അർധരാത്രിവരെ നീണ്ടുനിന്ന അനിശ്ചിതത്വത്തിനിടയിൽ അന്തിമ ഫലം വരുന്നതുവരെ കത്ത് നിൽക്കാതെ പി.സി.സി അധ്യക്ഷൻ കമൽനാഥ് ഗവർണർക്ക് കത്ത് നൽക്കുകയായിരുന്നു. ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയില്‍ കോണ്‍ഗ്രസിന് സര്‍ക്കാര്‍ രൂപീകരണത്തിന് അവസരം നല്‍കണമെന്ന് കാണിച്ചാണ് കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയത്. എസ്പിയുടേയും ബിഎസ്പിയുടേയും ഒപ്പം രണ്ട് സ്വതന്ത്രരുടേയും പിന്തുണയുണ്ടെന്നും കമൽ നാഥ് ഗവർണറെ അറിയിച്ചു.
230 അംഗ നിയമസഭയില്‍ ഭരിക്കാന്‍ വേണ്ട 116 എന്ന മാന്ത്രികസഖ്യയിലെത്തിയിലെങ്കിലും രണ്ട് സീറ്റുള്ള ബിഎസ്പിയും ഒരു സീറ്റുള്ള എസ്പിയും കോണ്‍ഗ്രസിന് പിന്തുണയറിയിച്ചിട്ടുണ്ട്. കൂടാതെ വിമത സ്ഥാനാർഥികളായി മത്സരിച്ചവരും പിന്തുണക്കുകയാണെങ്കിൽ 119 പേരുടെ പിന്തുണ കോൺഗ്രസ്സിനുണ്ടാകും.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് ജ്യോതിരാദിത്യ സിന്ധ്യയുടെ പേരും ഉയർന്നുവരുന്നുണ്ടെങ്കിലും സംസ്ഥാനത്തിന്റെ തുടിപ്പ് അറിയുന്ന കമൽ നാഥിന് തന്നെയായിരിക്കും മുൻഗണന.