Kerala News

06 Dec 2018 16:15 PM IST

പീഡനക്കേസിൽ അറസ്റ്റിലായത് ലോഡ്ജിലേക്ക് മാർച്ച് സംഘടിപ്പിച്ച ഡി.വൈ.എഫ്.ഐ.നേതാവ്

പറശ്ശിനിക്കടവ് പീഡനക്കേസിൽ അറസ്റ്റിലായ ഡി.വൈ.എഫ്.ഐ നേതാവ് പെണ്‍കുട്ടിയെ പീഡിപ്പിച്ചവരെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് ലോഡ്ജിലേക്ക് മാർച്ച് സംഘടിപ്പിച്ചയാളാണ്.

Kannur

പറശ്ശിനിക്കടവ് പീഡനക്കേസിൽ അറസ്റ്റിലായ ഡി.വൈ.എഫ്.ഐ നേതാവ് നിഖിൽ സി തളിയിൽ പെണ്‍കുട്ടിയെ പീഡിപ്പിച്ചവരെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് ലോഡ്ജിലേക്ക് മാർച്ച് സംഘടിപ്പിച്ചയാളാണ്. പൊലീസ് അന്വേഷണം തങ്ങളിലേക്ക് എത്തിയെന്ന് തിരിച്ചറിഞ്ഞതോടെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് പൊലീസിനെ ഭീഷണിപ്പെടുത്താനും നിഖിലും സംഘവും ശ്രമിച്ചതായും വാർത്തകൾ പുറത്തുവരുന്നു.

 

ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയായ നിഖില്‍ കേസില്‍ അറസ്റ്റിലായതോടെ ഇയാള്‍ക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന തരത്തില്‍ പ്രചരണങ്ങള്‍ ശക്തമായിരുന്നു. കേസില്‍ നിഖിലിനെ കൂടാതെ മറ്റൊരു സിപിഎം പ്രാദേശിക നേതാവ് കൂടി പൊലീസ് കസ്റ്റഡിയിലുണ്ട് എന്നും സൂചനയുണ്ട്. ഇയാളുടെ സഹായത്തോടെയാണ് നിഖില്‍ പൊലീസിനെ ഭീഷണപ്പെടുത്താന്‍ ശ്രമിച്ചത്.

 

കേസില്‍ അഞ്ച് പേരെയാണ് നേരത്തേ പൊലീസ് ആദ്യം അറസ്റ്റ് ചെയ്തിരുന്നത്. ഇവരെ കൂടാതെ പെണ്‍കുട്ടിയുടെ അച്ഛനടക്കം ഏഴുപേരുടെ അറസ്റ്റ് കൂടി ഇന്ന് പൊലീസ് രേഖപ്പെടുത്തിയിരുന്നു. നിഖിൽ, ആന്തൂർ സ്വദേശി എം മൃദുൽ, വടക്കാഞ്ചേരി സ്വദേശി വൈശാഖ്, മാട്ടൂൽ സ്വദേശി ജിതിൻ, തളിയിൽ സ്വദേശികളായ സജിൻ, ശ്യാം എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം പന്ത്രണ്ടായി. കേസിൽ ആകെ 19 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. നേരത്തെ അറസ്റ്റ് ചെയ്ത കണ്ണൂര്‍ സ്വദേശികളായ കെ വി സന്ദീപ്, സി പി ഷംസുദ്ദീന്‍, വി സി ഷബീര്‍, കെ വി അയൂബ് ലോഡ്ജുടമ കെ പവിത്രൻ എന്നിവർക്കെതിരെ പോസ്കോ ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

 

സംഭവത്തെപ്പറ്റി പോലീസ് പറയുന്നത് : അഞ്ജന എന്ന പേരില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി പെണ്‍കുട്ടിയുമായി അടുപ്പം ഉണ്ടാക്കുകയായിരുന്നു സംഘം ആദ്യം ചെയ്തത്. പിന്നീട് അഞ്ജനയുടെ സഹോദരന്‍ എന്ന പേരിൽ പെണ്‍കുട്ടിയുമായി ബന്ധമുണ്ടാക്കി. പരിചയപ്പെട്ട ആളെ തേടി പെണ്‍കുട്ടി പറശ്ശിനിക്കടവില്‍ എത്തിയപ്പോള്‍ ലോഡ്ജില്‍ എത്തിച്ച് കൂട്ട ബലാല്‍സംഗം ചെയ്യുകയായിരുന്നു. ലൈംഗിക പീഡനത്തിന്റെ ദൃശ്യങ്ങള്‍ സംഘം വീഡിയോയില്‍ പകര്‍ത്തുകയും ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് വീണ്ടും പെണ്‍കുട്ടിയെ ലോഡ്ജില്‍ എത്തിക്കുകയും കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ നഗ്‌ന ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് സഹോദരനെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയും മര്‍ദ്ദിക്കുകയും ചെയ്തതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്. സഹോദരന്‍ വീട്ടില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അമ്മ പെണ്‍കുട്ടിയുമായി വനിതാ സെല്ലില്‍ എത്തുകയും പരാതി നൽകുകയുമായിരുന്നു.