03 Dec 2018 14:00 PM IST
ഇടത് വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെ 'ചെങ്കോട്ട' എന്ന് അവർതന്നെ വിളിക്കുന്ന, പ്രശസ്തമായ തൃശൂർ കേരളവർമ്മ കോളേജിൽ നിന്ന് എനിക്കുണ്ടായത് പുരോഗമനോന്മുഖമെന്ന് പറയാവുന്ന ഒരു കോളേജിൽനിന്നുണ്ടാകാവുന്നതല്ല. ബിരുദ പ്രവേശനത്തെ തുടർന്ന് കോളേജ് ഹോസ്റ്റൽ പ്രവേശനവുമായി ബന്ധപ്പെട്ട് എനിക്ക് നേരിടേണ്ടി വന്ന അത്യന്തം മനുഷ്യത്വശൂന്യവും പ്രച്ഛന്ന വർഗ്ഗീയ വിവേചനപരവും ആയ ദുരനുഭവങ്ങളുടെ പരമ്പരയാണ് ഇവിടെ വിവരിക്കുന്നത്.
ഒരു വിദ്യാർത്ഥിയുടെ വ്യക്തിപരമായ പരാതി എന്നതിനപ്പുറം ഒരുപാടു മാനങ്ങളുള്ളതും നമ്മുടെ വിദ്യാഭ്യാസ മേഖലയിലുള്ള ചിലരുടെ നിലവാരമില്ലായ്മയും, ഒട്ടും ഊഷ്മളമല്ലാത്തതും, അതി സൂക്ഷ്മ തലത്തിൽ പ്രവർത്തിക്കുന്നതുമായ പിന്തിരിപ്പൻ മനോഭാവവും പ്രച്ഛന്ന വർഗ്ഗീയതയും, വിദ്യാഭ്യാസത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾക്കു വിരുദ്ധമായ പുറന്തള്ളൽ മനസ്ഥിതിയും അതോടൊപ്പം പ്രബല ഇടതു പുരോഗമന വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ നവ-യാഥാസ്ഥികത്വത്തോടടുത്ത ജീർണ്ണ നിസ്സംഗതയുമൊക്കെ വ്യക്തമാക്കുന്ന സംഭവഗതികൾ എന്ന നിലക്കാണ് ഇതിന്റെ പൊതുതാല്പര്യ പ്രസക്തി.
94% മാർക്കും ഒരുപാട് പ്രതീക്ഷകളും, സ്വപ്നങ്ങളുമായാണ് ഞാൻ കേരള വർമ്മ കോളേജിൽ എത്തുന്നത്. എന്നാൽ അവിടെയെത്തിയപ്പോൾ ഞാൻ ആർജ്ജിച്ച മഹത്തായ മാനവിക മൂല്യങ്ങൾ ഒന്നൊന്നായി ചിതറി ചിറകറ്റ് വീഴുന്നതായി ഞെട്ടലോടെ തിരിച്ചറിഞ്ഞു. കേവല സമീകരണവും,സാമ്പ്രദായിക യുക്തിയും, തുരുമ്പിച്ച യാന്ത്രിക വാദങ്ങളുമെല്ലാം ചേർന്ന നവോത്ഥാന കേരളത്തിന്റെ ശവപ്പറമ്പിൽ എത്തിയ പ്രതീതി .
94% മാർക്കോടെ, ഡിപ്പാർട്ട്മെന്റിൽ 3rd നമ്പർ രജിസ്ട്രന്റ് ആയി ജനറൽ മെറിറ്റിൽ അഡ്മിഷൻ നേടിയ എനിക്ക് ന്യായമായ മാനദണ്ഡങ്ങൾ എല്ലാം അവഗണിച്ച് ഹോസ്റ്റൽ നിഷേധിക്കുന്നതോടെയാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്. ആരോഗ്യപ്രശ്നങ്ങളും ദൂരവും, മെറിറ്റും തുടങ്ങി സർവ്വതും ചേർത്ത് ദയാഹർജി എന്നോണം ജാതിയും, 'മതവും', നിറവും, മണവും എന്ന് വേണ്ട അപേക്ഷ ഫോറത്തിലെ കോളങ്ങളെല്ലാം പൂരിപ്പിച്ച് പച്ചക്കറി മെനുവും സമ്മതിച്ച് അപേക്ഷ കൊടുത്തിട്ടും ഹോസ്റ്റൽ സ്വന്തക്കാർക്കും, ഇഷ്ടക്കാർക്കും, ചാർച്ചക്കാർക്കും പിന്നെ തോന്നുന്നവർക്കും കൊടുത്ത് തീർത്തിട്ട് ശുദ്ധ വെജിറ്റേറിയൻ സന്ദേശം വന്നു. 'ഹോസ്റ്റലിൽ സീറ്റ് ഇല്ല' എന്ന്. എടപ്പാൾ പോലെ അധികം ദൂരെ നിന്നല്ലാതെ വരുന്ന കുട്ടികൾക്കും വെയ്റ്റിംഗ് ലിസ്റ്റിൽ ഇല്ലാത്ത കുട്ടികൾക്കും സീറ്റ് കൊടുത്തു എന്ന്പല കുട്ടികളും പരാതിപ്പെടുകയുണ്ടായി. എന്നാൽ അതൊന്നും അന്വേഷിക്കാനോ, പരിഹരിക്കാനോ കോളേജ് മാനേജ്മെന്റോ,അധ്യാപകരോ തയ്യാറായില്ല.
കോഴിക്കോട് സർവ്വകലാശാലയിൽ നിന്ന് ഈയിടെ വിരമിച്ച കുടുംബ സുഹൃത്തുകൂടിയായ ഒരു പ്രൊഫസറോട് ഈ കാര്യം പറഞ്ഞപ്പോൾ 35 വർഷം മുൻപ് ഇതേ കോളേജിൽ നിന്ന് ഉദ്ദ്യോഗാർത്ഥി എന്ന നിലയ്ക്ക് അദ്ദേഹം ജാതി വിവേചനം നേരിട്ടു എന്ന് പറയുകയുണ്ടായി .വെയ്റ്റിംഗ് ലിസ്റ്റിൽ ഉണ്ടായിട്ടും വെയ്റ്റിംഗ് ലിസ്റ്റിൽ ഇല്ലാത്തവർക്ക് ഹോസ്റ്റൽ പ്രവേശനം നൽകിയതിൽ നിന്ന് എന്താണ് ഞാൻ മനസ്സിലാക്കേണ്ടത്? എന്റെ മതം അവർക്കൊരു പ്രശ്നമായിരുന്നുവോ ?
ഈ വിഷയവുമായി ഞാൻ ആദ്യം സമീപിച്ചത് എസ്.എഫ്.ഐ കോളേജ് യൂണിറ്റിനെയാണ്. വർഗ്ഗീയ വിരുദ്ധ നിലപാടിന്റെ പേരിൽ രക്തസാക്ഷിയായ അഭിമന്യുവിന്റെ ഓർമ്മകളെ പോലും മറന്ന കുറ്റകരവും ഇടതുപക്ഷ വിരുദ്ധവുമായ നിസ്സംഗതയും അനാസ്ഥയുമാണ് എസ്.എഫ്.ഐക്കാരിൽ കാണാൻ കഴിഞ്ഞത്. മാനേജ്മെന്റിന്റെയും ഹോസ്റ്റൽ ഇൻചാർജിന്റെയും വായ്ത്താരി അതേപടി ഏറ്റുപാടുകയായിരുന്നു ആ വിദ്യർത്ഥിസംഘടനയുടെ നേതാക്കൾ.
'ഇതൊരു മാനേജ്മന്റ് സ്ഥാപനമാണ്, ഇവിടെ സൗകര്യമുള്ളവർ പഠിച്ചാൽ മതി. അല്ലാത്തവർക്ക് പുറത്തു പോകാം' ഇതായിരുന്നു കോളേജ് അധികൃതരോട് ഈ വിഷയവുമായി ബന്ധപ്പെട്ടു സംസാരിച്ചപ്പോൾ കിട്ടിയ മറുപടിയുടെ ധ്വനി. ഇത് തന്നെയാണ് എസ്.എഫ്.ഐ എന്ന പുരോഗമന ഇടതു വിപ്ലവ വിദ്യാർത്ഥി സംഘടന മൊഴിമാറ്റി എന്നോട് ഏറ്റു പാടിയത്. യാതൊരുവിധ വർഗ്ഗീയ വിവേചനവും നടന്നിട്ടില്ല എന്ന ഹോസ്റ്റൽ ഇൻചാർജിന്റെ വാക്കുകൾ ആവർത്തിച്ച് പറയുക മാത്രമാണ് അവർ ചെയ്തത്. അദ്ധ്യാപകർക്കിടയിൽ നിന്ന് തന്നെ എം. സിന്ധു എന്ന ഹോസ്റ്റൽ ഇൻചാർജിനെതിരെ ഹോസ്റ്റൽ പ്രവേശനവുമായി ബന്ധപ്പെട്ടു കടുത്ത ആരോപണങ്ങളാണ് ഉള്ളത്. എന്നാൽ പരസ്യമായി പറയാൻ അവരെല്ലാവരും ഭയക്കുന്നു. ഇതൊരു മാനേജ്മന്റ് സ്ഥാപനമാണെന്ന് ധാർഷ്ട്യത്തോടെ ഞങ്ങളുടെ മുഖത്ത് നോക്കി പറഞ്ഞ ഈ അദ്ധ്യാപിക, ഇടതുപക്ഷ കോളേജ് അദ്ധ്യാപക സംഘടനയുടെ (എ.കെ.പി.സി.ടി.എ ) ഭാരവാഹിയാണെന്നുകൂടി അറിഞ്ഞപ്പോൾ അതിലേറെ ഞെട്ടലുണ്ടായി .എസ് .എഫ് .ഐ ക്കാർ എന്റെ വിഷയം നിസ്സാരമായി അവഗണിച്ചതെന്തുകൊണ്ടാണെന്നും അപ്പോൾ മനസ്സിലായി .
ഒരു പ്രമുഖ വിദ്യാർത്ഥി സംഘടനയുടെ നിലപാടിതാണെങ്കിൽ പിന്നെ ഇരയാക്കപ്പെടുന്ന എന്നെ പോലുളള വിദ്യാർത്ഥികൾക്ക് മറ്റുളള ആരിലാണ് പ്രതീക്ഷയർപ്പിക്കാൻ കഴിയുക ? അതേ സമയം ഇതേ ഹോസ്റ്റലിലെ ശോച്യാവസ്ഥക്കെതിരെ എ.ഐ.എസ്.എഫ് പ്രതിനിധികൾ ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ച ഒരു സംഭവവും ഏതാനും വർഷങ്ങൾക്കു മുമ്പ് അവിടെയുണ്ടായിട്ടുണ്ട് എന്ന വസ്തുതയും അതിന്റെ പേരിൽ എ.ഐ.എസ്.എഫ് വിദ്യാർത്ഥികളോട് മാനേജ്മെന്റും എസ്.എഫ്.ഐ യും ഈർഷ്യ വച്ചുപുലർത്തുന്നുണ്ടെന്നും എനിക്ക് നേരിട്ട് മനസ്സിലായി .
വലതുപക്ഷ രാഷ്ട്രീയ സംഘടനകളെപ്പോലെ വെറും വിജയസാധ്യതയും പ്രസംഗിക്കാനുള്ള കഴിവും മാത്രം അടിസ്ഥാനമാക്കി മറ്റൊന്നും പരിഗണിക്കാതെ ആരെയെങ്കിലും നേതാവാക്കി ഉയർത്തി കൊണ്ടുവന്ന് രാഷ്ട്രീയ പ്രവർത്തനം തന്നെ ജനവിരുദ്ധമാക്കുന്ന കാഴ്ചയുടെ വിദ്യാർത്ഥി സ്വരൂപമായി എസ്.എഫ്.ഐയും മാറുന്ന നിരാശാജനകമായ കാഴ്ചയാണ് ഞാൻ അവിടെ കണ്ടത് .
ഒരു വിദ്യാർത്ഥിയുടെ ന്യായമായ വിഷമം പറഞ്ഞാൽ അതു പരിഹരിക്കാൻ കൺസിസ്റ്റൻസിയോടെയും ആത്മാർതഥതതയോടെയും പരിശ്രമിക്കില്ല, എന്നു മാത്രമല്ല, ഇടപെടാനുള്ള ചെറിയ ശ്രമം പോലും പലപ്പോഴും നടത്തുന്നില്ല. നിയോ ലിബറലിസത്തിന്റെ സ്വാധീനമാകാം. ആദ്യം ചെറിയ താല്പര്യം കാണിച്ചവരുടെപോലും ആവേശം പിന്നീട് കെട്ടടങ്ങി.
സാമൂഹിക മാധ്യമങ്ങളിലെ ഒട്ടുമിക്ക സെലബ്രിറ്റികൾക്കും ഇരട്ട മുഖങ്ങളാണുള്ളതെന്നു വൈകാതെ തിരിച്ചറിയാൻ സാധിച്ചു. ദീപാ നിശാന്ത്, ചിന്താ ജെറോം ( സംസ്ഥാന യുവജന ക്ഷേമ കോർപ്പറേഷൻ ചെയർപേഴ്സൺ) തുടങ്ങി എത്രയോ പേർക്ക് ഇമെയിൽ അയക്കുകയുണ്ടായി .ഒരാളും തിരിഞ്ഞു നോക്കിയില്ല, ഒരു മറുപടി പോലും അയച്ചില്ല. ചിന്താ ജെറോമിന് നിരവധി തവണ ഈമെയിൽ അയച്ചു. സഹായിച്ചില്ലെങ്കിൽ പോട്ടെ. ഒരു മറുപടി അയക്കാനുള്ള മിനിമം മാന്യത പോലും ഇവരാരും കാണിച്ചില്ല.
സ്റ്റാഫ് റൂമിലേക്ക് ചെരുപ്പഴിച്ച് കയറിയ സഖാവും, ട്രംപിനെ അമേരിക്കക്കാർ തിരഞ്ഞെടുത്തതിനുവരെ ഞങ്ങളുടെ കോളേജിൽ സമരം നടത്തി എന്ന് പറഞ്ഞ സഖാവും സ്വന്തം കോളേജിൽ നിന്ന് ഒരു പെൺകുട്ടി തനിക്കു അർഹതപ്പെട്ട ആനുകൂല്യങ്ങൾ നിഷേധിക്കപെട്ടപ്പോൾ, അവഗണനകൾ സഹിക്കവയ്യാതെ ടി.സി വാങ്ങി ഇറങ്ങിയപ്പോൾ അറിഞ്ഞതേയില്ല. ഇലക്ഷന് മുന്നെയാണോ, പിന്നെയാണോ പരാതിപ്പെട്ടത് എന്ന് ചോദ്യത്തോടെ അല്പം നേരം പ്രശ്നം കേട്ടതിനു ശേഷം, ഞാൻ ടി.സി വാങ്ങാൻ വന്നതാണെന്ന് പറഞ്ഞപ്പോൾ യാതൊന്നും പറയാതെ പോയ സഖാവും മാറിയ എസ്.എഫ് .ഐ യുടെ പുതിയ മുഖമായിരുന്നു. അത് തിരിച്ചറിയാൻ അല്പം വൈകിപ്പോയി .ഞാൻ പഠിച്ചതും വായിച്ചറിഞ്ഞതുമായ ഇടതുപക്ഷ രാഷ്ട്രീയം ഇതല്ല. കേരളത്തിൽ പാർട്ടി വളർന്നത് ജനങ്ങൾക്കിടയിലേക്കിറങ്ങി ചെന്ന് അവരുടെ പ്രശ്നങ്ങൾ പരിഹരിച്ചുകൊണ്ടും, അവരുടെ ദുഃഖങ്ങളിലും, സന്തോഷങ്ങളിലും, ആഘോഷങ്ങളിലും പങ്കാളിയായിക്കൊണ്ടുമാണ്. അല്ലാതെ വെറും സമയംകൊല്ലി ആക്ടിവിസം അല്ല രാഷ്ട്രീയം.
പിന്നൊരു കാര്യം. ഹോസ്റ്റലും ചേർത്താണ് നാക് അക്രഡിറ്റേഷൻ. അത് മറന്ന് പോകരുത്. ഉയർന്ന നാക് അക്രഡിറ്റേഷന്റെ ആനുകൂല്യങ്ങൾ അനുഭവിക്കുന്ന കോളേജ് എന്നെ പോലുള്ള ഒരു വിദ്യാർത്ഥിനിയോട് പുറത്തു പോയിക്കൊള്ളാൻ പറയുമ്പോൾ അത് മ്ലേച്ഛമായ ധാർമ്മിക അധഃപതനം അല്ലെങ്കിൽ പിന്നെന്താണ് ?
ദുഃഖം കടിച്ചമർത്തിയിട്ടാണെങ്കിലും തിരിച്ചറിവുകളുടെ ഊർജ്ജത്തോടെയാണ് ഞാനവിടുന്നു പടിയിറങ്ങിയത്. മാനേജ്മെന്റിൽ പിടിപാടുണ്ടാവുകയും അവരുടെ ചാർച്ചക്കാരാവുകയുമാണ് കേരള വർമ്മ കോളേജിലെ ഹോസ്റ്റൽ പ്രവേശനത്തിന് വേണ്ട അടിസ്ഥാന യോഗ്യത. അതെ, കേരളത്തിലെ പ്രശസ്ത കലാലയമാണ് .ഇവിടെ ഇങ്ങനെയൊക്കെയാണ്. ഇവിടത്തെ പുരോഗമന 'ആചാരങ്ങൾ' ഇങ്ങനെയൊക്കെയാണ്.