15 Oct 2018 23:20 PM IST
വിമൺ ഇൻ സിനിമാ കളക്ടീവിന്റെ കത്തിന് മറുപടി നൽകാൻ വൈകിയത് പ്രളയം മൂലമാണെന്ന വിചിത്ര ന്യായവുമായി നടീനടന്മാരുടെ സംഘടനയായ എ.എം.എം.എ. ഡബ്ള്യു സി സി മാസങ്ങൾക്ക്മുമ്പ് നൽകിയ കത്തിന് മറുപടി നല്കാതിരുന്നതിനാണ് ഈ വിചിത്രന്യായം. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനാൽ കത്തിന് മറുപടി നല്കാൻ കഴിഞ്ഞില്ലെന്നാണ് എ.എം.എം.എ പറയുന്നത്. ശനിയാഴ്ച എറണാകുളം പ്രസ്‌ക്ലബ്ബിൽ സിനിമയിലെ പ്രമുഖ സ്ത്രീപ്രവർത്തകർ നടത്തിയ വാർത്താ സമ്മേളനത്തിനുള്ള മറുപടിയാണ് ഫലത്തിൽ എ.എം.എം.എ ഇന്ന് പ്രസിദ്ധീകരണത്തിന് നൽകിയ വാർത്താക്കുറിപ്പ്..
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് കുറ്റക്കാരന്‍ ആണെന്നോ അല്ലെന്നോ നിലപാട് എടുത്തിട്ടില്ലെന്ന് എ.എം.എം.എ. പറയുന്നു. കോടതി കുറ്റക്കാരനെന്ന് വിധിക്കും വരെ ദിലീപ് നിരപരാധിയാണെന്നും ആക്രമിക്കപ്പെട്ട നടിക്ക് നീതി ലഭിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും എ.എം.എം.എ വ്യക്തമാക്കി. എല്ലാ ആരോപണങ്ങളും മോഹന്‍ലാലിന്റെ തലയില്‍ മാത്രം വെച്ച് കെട്ടരുതെന്നും എ.എം.എം.എ പറയുന്നു. തിലകനെ പുറത്താക്കിയത് എ.എം.എം.എ എക്സിക്യൂട്ടീവായിരുന്നു. പിന്നീട് ജനറൽ ബോഡി ആ തീരുമാനം ശരിവയ്ക്കുകയായിരുന്നു. ദിലീപിന്റെ കാര്യത്തിൽ എക്സിക്യൂട്ടീവ് തീരുമാനം ജനറൽ ബോഡി അംഗീകരിച്ചില്ലെന്ന് പ്രസ്താവനയിൽ പറയുന്നു. സംഘടനയുടെ വക്താവ് ജഗദീഷിന്റെ പേരിലാണ് വാർത്താക്കുറിപ്പ്.