28 Nov 2018 12:20 PM IST
ആധുനികയുക്തിക്കും പാരമ്പര്യാചാരത്തിനുമിടയിലൂടെയുള്ള സഞ്ചാരം ചില സന്ദര്‍ഭങ്ങളില്‍ അപകടകരമാകാമെന്ന് ഇപ്പോഴത്തെ ശബരിമല സമരം തെളിയിക്കുന്നു. ശബരിമലയിലെ സ്ത്രീപ്രവേശന വിലക്കിനെതിരായ സുപ്രീംകോടതി വിധിയുടെ യുക്തിയെ മാനസികമായി അംഗീകരിക്കാന്‍ രാഷ്ട്രീയമായി ഇടതുപക്ഷത്തു നില്ക്കുന്ന വലിയൊരു വിഭാഗം വിശ്വാസികള്‍ക്ക് കഴിഞ്ഞിട്ടില്ലെന്നത് ഒരു വസ്തുതയാണ്. തങ്ങളുടെ വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും വലിയ ആപത്ത് സംഭവിച്ചിരിക്കുന്നു എന്ന ഭയം ഇവരെയും ആദ്യഘട്ടങ്ങളില്‍ ഗ്രസിച്ചിരുന്നു. സവര്‍ണഫാസിസ്റ്റുകളുടെ ശബരിമല സമരത്തിനെതിരെ ഇടതുപക്ഷങ്ങള്‍ സംഘടിപ്പിച്ച ഭരണഘടനാസംരക്ഷണ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്ത സ്ത്രീ-പുരുഷന്മാരില് ഗണ്യമായൊരു ഭാഗത്തിന് വൈകാരികമായി സുപ്രീംകോടതി വിധിയോട് പൊരുത്തപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. ഈ പ്രക്ഷോഭങ്ങളിലെ പങ്കാളിത്തം ഇവരെ സംബന്ധിച്ചിടത്തോളം യാന്ത്രികവും ഔപചാരികവുമാണെങ്കില്, ശബരിമലയിലെ സ്ത്രീവിലക്ക് എന്ന ആചാരം അഗാധമായൊരു 'വൈകാരിക' പ്രശ്നമാണ്.
ജീവിതത്തിലെ 'യാന്ത്രികത'യും 'വൈകാരികത'യും തമ്മില്‍ സംഘര്ഷമുണ്ടാവുമ്പോള്, സാധാരണമനുഷ്യരുടെ ലോകബോധത്തെയും മനോഭാവത്തെയും വൈകാരികത കീഴ്പ്പെടുത്തുമെന്നാണ് സമീപകാലസംഭവം വ്യക്തമാക്കുന്നത്. കമ്യൂണിസ്റ്റു പുരോഗമനപ്രസ്ഥാനങ്ങളുമായുള്ള ബന്ധവും പ്രക്ഷോഭങ്ങളിലെ സാന്നിദ്ധ്യവും ഇവര്‍ക്ക് വികാരപരമായ സംതൃപ്തി നല്‍കുന്നില്ല. ശബരിമലവിശ്വാസവും ആചാരങ്ങളോടുള്ള അന്ധമായ വിധേയത്വവും ഈ വിഭാഗം ജനങ്ങള്‍ വികാരസാന്ദ്രമായ ലീലാപരതയായി അനുഭവിക്കുകയാണ് ചെയ്യുന്നത്. രാഷ്ട്രീയവിശ്വാസം യാന്ത്രികവും മതവിശ്വാസാചാരം ലീലാപരവുമാകുമ്പോള്, ജൈവ-ശരീരസമ്മര്‍ദ്ദം സ്വാഭാവികമായി ലീലാപരതയെ സ്വീകരിക്കുന്നു. ലീലാപരതയുടെ കാമനകളെ ശമിപ്പിക്കാത്ത 'യാന്ത്രിക'രാഷ്ട്രീയത്തെ വൈകാരികശരീരം തിരസ്കരിക്കുകയും ചെയ്യുന്നു. പുരോഗമനരാഷ്ട്രീയത്തിന്റെ ജനകീയതയ്ക്കൊപ്പം മതാചാരവും ജനകീയമാകുന്നതിന്റെ പശ്ചാത്തലമിതാണ്.
ആചാരങ്ങള്‍ക്ക് രണ്ട് രൂപങ്ങളുണ്ടെന്ന് പരിണാമ നരവംശസാസ്ത്രജ്ഞനായ വൈറ്റ് ഹൗസ് പറയുന്നു. ഒന്ന്, പ്രതീകാത്മക ആചാരങ്ങള്‍ (Doctrinal mode); രണ്ട്, ബിംബാധിഷ്ഠിത ആചാരങ്ങള്‍ (Imagistic mode) (White house, H. (2004). Modes of Religiosity: A Cognitive Theory of Religious Transmission). ആരാധനാലയങ്ങളിലെ കൂട്ടപ്രാര്‍ത്ഥനകള്‍, യാഗവേദികളിലെയും പൂജകളിലെയും മന്ത്രോച്ചാരണങ്ങള്‍, ബാങ്കുവിളികള്‍, പള്ളികളിലെ മണിയടി എന്നിവ പ്രതീകാത്മക ആചാരങ്ങള്ക്കുദാഹരണമാണ്. ഇത്തരം ആചാരങ്ങള്‍ മതേതരജീവിതത്തിലുമുണ്ട്. പൊതുവേദികളിലും വിദ്യാലയങ്ങളിലും നടത്തുന്ന ദേശീയഗാനാലാപനം, പ്രതിജ്ഞ ചൊല്ലല്‍, ഫുട്ബോള്‍ ആരാധകരുടെ സംഘം ചേര്‍ന്നുള്ള ഗാനനൃത്തങ്ങള്‍ എന്നിവ ഉദാഹരണം.
മനുഷ്യന്റെ സാമൂഹ്യജീവിതം കൂടുതല്‍ വിപുലവും സങ്കീര്‍ണവുമായ പരിണാമഘട്ടത്തില്‍ ഗോത്രാംഗങ്ങളെ പരസ്പരം ഏകോപിപ്പിക്കുകയും അന്യഗോത്രങ്ങളില്‍ നിന്ന് സ്വ-ഗോത്രത്തെ വേര്‍തിരിക്കുകയും ചെയ്യുന്ന ധര്‍മമാണ് ആചാരങ്ങള്‍ നിര്‍വഹിച്ചത്. ഗോത്രാചാരങ്ങള്‍ ഗോത്രാംഗങ്ങള്ക്കിടയില് സ്വത്വമുദ്രയും പാരസ്പര്യബോധവും പ്രതീകാത്മകമായി വിന്യസിക്കുന്നു. ആഭ്യന്തരമായി രൂപം കൊള്ളുന്ന സ്വത്വ-പാരസ്പര്യങ്ങള്‍ ഓരോ ഗോത്രത്തെയും അന്യഗോത്രങ്ങളില്നിന്നു വേര്‍പെടുത്തുകയും ചെയ്യുന്നു. സ്വ-ഗോത്രത്തിലെ ഐക്യത്തിന്റെ മറുവശമാണ് അന്യഗോത്രവുമായുള്ള അകലം. പാരസ്പര്യത്തിന്റെയും അപരത്വത്തിന്റെയും മൈത്രിയുടെയും വിദ്വേഷത്തിന്റെയും ഏകകാലിക പ്രതീകങ്ങള്‍ കൂടിയാണ് ആചാരങ്ങള്‍.
സുന്നത്ത് (ലിംഗ-ശിശ്നാഗ്രചര്മ പരിഛേദനം), ശരീരത്തില്‍ മുറിവേല്‍പ്പിക്കല്‍, നാവില്‍ ശൂലം തറയ്ക്കല്‍, ചെവിതുളയ്ക്കല് തുടങ്ങിയവ ബിംബാധിഷ്ഠിത ആചാരങ്ങളാണ്. ശരീരപീഡാകരമായ ഇത്തരം ആചാരങ്ങള്‍ അതിനു വിധേയമാകുന്നവര്‍ക്കും നിര്‍വഹിക്കുന്നവര്‍ക്കും കാഴ്ചക്കാര്‍ക്കുമിടയില്‍ സാങ്കല്പികമായ കെട്ടുപാടുകള്‍ സൃഷ്ടിക്കുന്നു. മതങ്ങള്‍ മാത്രമല്ല, പട്ടാളങ്ങളും ചില സാമൂഹിക സംഘങ്ങളുമൊക്കെ ഇത്തരം ആചാരങ്ങള്‍ പിന്തുടരാറുണ്ട്. 1920 കളില്‍ 'കൊച്ചി ഈഴവസമാജ'ത്തിന്റെ ഭാഗമായി ബോധാനന്ദസ്വാമികള്‍ രൂപീകരിച്ച 'ധര്മഭടസംഘം' ഇത്തരത്തിലൊരു രഹസ്യ പ്രതിജ്ഞയെടുക്കുന്ന പതിവുണ്ടായിരുന്നു. രക്തവര്‍ണത്തിലുള്ള തുണിയില്‍ ഒരു വാളും വിളക്കും നിറയും ഗുരുതിയും വെച്ച്, അതിനുമുമ്പില്‍ നിന്ന് എടുക്കുന്ന പ്രതിജ്ഞ ഇങ്ങനെയായിരുന്നു: ''ജാതിസംബന്ധമായ കാര്യങ്ങളില്‍ ആത്മാഭിമാനത്തോടുകൂടി ധീരധീരം പോരാടുന്നതിനും തന്മൂലം വരുന്ന ഏതപകടത്തെയും സധൈര്യം വരിക്കുന്നതിനും സന്നദ്ധനാണെന്നതിനു പുറമെ ഞാന്‍ സത്യത്തിനും ധര്‍മത്തിനും വേണ്ടി എന്റെ ജീവനെക്കൂടി ബലികഴിക്കുവാന്‍ തയ്യാറാണെന്ന് ഇതാ പ്രതിജ്ഞ ചെയ്തുകൊള്ളുന്നു''. (കെ.ആര്.ഭാസ്കരന്, 1977, ശ്രീബോധാനന്ദസ്വാമികള് (ജീവചരിത്രം) pp 51-52) സവര്‍ണരുമായി ഏറ്റുമുട്ടല്‍ വേണ്ടിവന്നാല്‍, നിര്‍ഭയത്വവും ആത്മവിശ്വാസവും ആത്മത്യാഗസന്നദ്ധതയും ഭടന്മാരില് പ്രചോദിപ്പിക്കുന്നതിനുവേണ്ടി ബോധാനന്ദസ്വാമികള്‍ ആവിഷ്കരിച്ച ഒരാചാരമാണിത്.
മനുഷ്യന്റെ സാമൂഹ്യജീവിതം കൂടുതല്‍ പരിഷ്കൃതവും നാഗരികവുമായതോടെ, ബിംബാധിഷ്ഠിത ആചാരങ്ങള്‍ ക്ഷയിക്കുകയും അമൂര്‍ത്തമായ ആചാരങ്ങള്‍ ആവിര്‍ഭവിക്കുകയും ചെയ്തു. എന്നാല്‍, മതവിശ്വാസത്തിന്റെ കാര്യങ്ങളില്‍ ഇതര രാജ്യങ്ങളിലുണ്ടായ ഈ പരിണാമം ഇന്ത്യയില്‍ സംഭവിച്ചിട്ടില്ല. യജ്ഞകേന്ദ്രിതമായ വൈദിക-ബ്രാഹ്മണസമൂഹം തദ്ദേശീയഗോത്രങ്ങളെ സ്വാംശീകരിക്കുകയും ശ്രേണീബദ്ധമായ വംശീയ-ജാതിസാമൂഹ്യഘടനയ്ക്കു രൂപം നല്‍കുകയും ചെയ്തതോടെ ബിംബാധിഷ്ഠിത ആചാരങ്ങള്‍ കൂടുതല്‍ വിപുലമാവുകയാണുണ്ടായത്. ഉപനിഷത്തുകള്‍ ആവിഷ്കരിച്ച വേദാന്തം പോലെയുള്ള അമൂര്ത്തദൈവശാസ്ത്രാശയങ്ങളും മിസ്റ്റിസിസവും വളരെ ചെറിയൊരു പണ്ഡിതവിഭാഗത്തില് മാത്രമായി ഒതുങ്ങുകയാണുണ്ടായത്. ഇന്നും അങ്ങനെതന്നെയാണ് സ്ഥിതി. വേദാന്തത്തെക്കുറിച്ചും ഉപനിഷത്തുകളെക്കുറിച്ചുമുള്ള വാചാടോപങ്ങള്‍ വര്‍ദ്ധിച്ചിട്ടുണ്ടെങ്കിലും, ഹിന്ദുമതത്തിന്റെ ജനകീയാടിത്തറ സ്ഥിതിചെയ്യുന്നത്, അനേക മൂര്‍ത്തികളെയും മതങ്ങളെയും പശുവിനെയും പാമ്പിനെയും കുരങ്ങിനെയും പക്ഷികളെയും ആരാധിക്കുന്ന സമ്പ്രദായങ്ങളിലാണ്. ലോകത്തിലെ ഇതര സമൂഹങ്ങളില്‍നിന്നും മതങ്ങളില്‍നിന്നും ഇന്ത്യയെയും ഹിന്ദുമതത്തെയും വേര്‍തിരിക്കുന്ന ഘടകം, അവയുടെ പരിണാമ-പരിവര്ത്തനരാഹിത്യമാണ്.
3000 വര്‍ഷങ്ങള്‍ക്കുമുമ്പ് ഉത്തരേന്ത്യയിലേക്കു കുടിയേറിയ ആര്യ-ബ്രാഹ്മണ നായാടികളുടെ അവികസിതവും അപരിഷ്കൃതവുമായ മസ്തിഷ്ക-മനസുകളിലുദിച്ച പ്രാകൃതവിശ്വാസാചാരങ്ങളാണ് 19, 20 നൂറ്റാണ്ടുകളില്‍ 'ഹിന്ദുമത'മായി രൂപം മാറിയത്. ഹിന്ദുവിശ്വാസികളായ മനുഷ്യരുടെ ഭൗതികജീവിതത്തില്‍, ശാസ്ത്ര-സാങ്കേതികവിദ്യകള്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുമ്പോഴും അവരുടെ മാനസിക-സാംസ്കാരികജീവിതം പ്രാകൃതമായിത്തന്നെ തുടരുന്നു. ഒരു ശരാശരി 'ഹിന്ദുവിശ്വാസി'യുടെ ജീവിതം 'അവികസിത' ജീവിതമാണ്. മാനസികമായും സാംസ്കാരികമായും ബാലാരിഷ്ടതകള്‍ പിന്നിട്ടില്ലാത്തവര്ക്കു മാത്രമെ, 'ഹിന്ദു'വായി ജീവിക്കാനാവൂ. 'ഹിന്ദു'ക്കളെ അതിനാല്‍ 'സനാതനശിശുക്കള്' എന്നു വിശേഷിപ്പിക്കാം. മുതിര്‍ന്നവരുടെ പെരുമാറ്റങ്ങളും ഭാഷണങ്ങളും കുട്ടികള്‍ക്ക് 'ചേഷ്ട'കളും 'ശബ്ദ'ങ്ങളും മാത്രമാണ്. ഈ ചേഷ്ടകളും ശബ്ദങ്ങളും ചിലപ്പോള്‍ കൗതുകകരമാകാം, ചിലപ്പോള്‍ വിരസമാകാം, മറ്റുചിലപ്പോള്‍ ഭീതിജനകമാകാം. എങ്ങനെയായാലും, അവയുടെ അര്‍ത്ഥമോ ഉള്ളടക്കമോ ശിശുക്കള്‍ക്ക് മനസ്സിലാവില്ല.