13 Nov 2018 11:45 AM IST
ശബരിമലയിൽ യുവതികൾക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെ സമർപ്പിച്ച റിട്ടുകൾ പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവച്ചു. പുനഃപരിശോധനാ ഹർജികൾ പരിഗണിച്ച ശേഷം മാത്രമേ റിട്ടുകൾ പരിഗണിക്കുകയുള്ളൂ. ഇന്ന് വൈകിട്ട് മൂന്നിനാണ് പുനഃപരിശോധനാ ഹർജികൾ പരിഗണിക്കുക. റിട്ടുകൾ എന്ന് പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കിയിട്ടില്ല.
പുനഃപരിശോധനാ ഹർജികൾ ചീഫ് ജസ്റ്റിസിന്റെ ചേംബറിലാണ് പരിഗണിക്കുക. ഹർജികൾ തുറന്ന കോടതിയിൽ പരിഗണിക്കണമെന്ന ശബരിമല സംരക്ഷണ ഫോറത്തിന്റെ അഭിഭാഷകന്റെ ആവശ്യം കോടതി തള്ളി. അഭിഭാഷകന് വി.കെ.ബിജുവിന് സുപ്രീംകോടതിയുടെ വിമർശനവും നേരിടേണ്ടിയും വന്നു. ന്യായമല്ലാത്ത ആവശ്യമാണ് ഉന്നയിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് പറഞ്ഞു.
ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട 49 പുനഃപരിശോധനാ ഹർജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. കഴിഞ്ഞ സെപ്റ്റംബർ 28നാണ് ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശിക്കാമെന്ന് ഭരണഘടനാ ബെഞ്ച് ഭൂരിപക്ഷവിധിയിൽ വ്യക്തമാക്കിയത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജഡ്ജിമാരായ റോഹിന്റൻ നരിമാൻ, എ.എം. ഖാൻവിൽക്കർ, ഡി.വൈ. ചന്ദ്രചൂഡ് എന്നിവർ യുവതീപ്രവേശത്ത അനുകൂലിക്കുകയും ജസ്റ്റിസ് ഇന്ദു മൽഹോത്ര എതിർക്കുകയും ചെയ്തു. വിധി പറഞ്ഞ ബെഞ്ച് തന്നെയാണ് പുനഃപരിശോധനാ ഹർജികളും പരിഗണിക്കുക . ഉത്തരവ് വന്നപ്പോഴുള്ള ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിരമിച്ചതിനാൽ നിലവിലെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് ആയിരിക്കും ബെഞ്ചിന്റെ അധ്യക്ഷൻ.