16 Sep 2018 01:35 AM IST
Thiruvananthapuram
സന്യാസ ജീവിതത്തിൽ നിന്നും ഇരുമ്പുമറ പൊട്ടിച്ചു ഒരുകൂട്ടം അന്തേവാസികൾ പുറത്തേക്കു വന്നു വിളിച്ചു പറയുന്നത് സത്യം അല്ല എന്ന് പറയാൻ, വൃഥാ ശ്രമം നടത്തുന്ന സഭകൾ, കടുത്ത മനുഷ്യ വിരുദ്ധ-- സ്ത്രീ വിരുദ്ധ സ്ഥലങ്ങളാണെന്നുള്ള സത്യം ഇനിയെങ്കിലും പൊതു സമൂഹവും വിശ്വാസികളും തിരിച്ചറിയണമെന്ന് നാടക പ്രവർത്തകരുടെ സംഘടനയായ നാടക്. സമരം ചെയ്യുന്ന കന്യാസ്ത്രീകൾക്കു നാടക് പൂർണ്ണ പിന്തുണയും സഹകരണവും പ്രഖ്യാപിയ്ക്കുന്നുവെന്ന് സംഘടന സംസ്ഥാന ജനറൽ സെക്രട്ടറി ജെ.ശൈലജ പ്രസ്താവനയിൽ പറഞ്ഞു. ഈ സമരം അധികാര ദുർവിനിയോഗത്തിനു എതിരെയും തൊഴിൽ അവകാശത്തിനും മനുഷ്യവകാശത്തിനും സ്ത്രീ സുരക്ഷയ്ക്കും സ്ത്രീ സമത്വത്തിനും സർവ്വോപരി അതിജീവനത്തിനും വേണ്ടിയുള്ള സമരമാണെന്ന് പ്രസ്താവനയിൽ പറയുന്നു.
ആരോപിതനായ ഫ്രാങ്കോ മുളയ്ക്കലിനെ എത്രയും വേഗം അറസ്റ്റു ചെയ്തു നീതി ഉറപ്പാക്കണം എന്നു സർക്കാരിനോട് നാടക് ആവശ്യപ്പെട്ടു. നടന്ന സംഭവങ്ങൾ പച്ചയായി,സഭയുടെ മനുഷ്യവിരുദ്ധ മുഖം തുറന്നു കാണിയ്ക്കുമ്പോൾ വിശ്വാസികൾ നീതിമാനായ ക്രിസ്തുവിനൊപ്പമോ നീതി നിഷേധികളായ പീഡകർക്കൊപ്പമോ എന്നു വ്യക്തമാക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. മാർപ്പാപ്പ ലോകമെങ്ങുമുള്ള ബിഷപ്പുമാരുടെ സമ്മേളനം വിളിച്ചിരിയ്ക്കുന്നത് സഭയ്ക്കുള്ളിൽ നടക്കുന്ന ലൈംഗീക പീഡനങ്ങളെകുറിച്ചു ചർച്ച ചെയ്യാനാണ് എന്നുള്ളത് കാര്യത്തിന്റെ സത്യവും അതിന്റെ ഭീകരതയും വ്യക്തമാക്കുന്നു.
പ്രമാദമായ1992 ലെ അഭയ കേസ് ഉൾപ്പെടെ സിസ്റ്റർ ജസ്മിൻ, സിസ്റ്റർ അനീറ്റ തുടങ്ങി എത്രയോ കന്യാസ്ത്രീകളിടെ രോദനവും പീഡനവും നിലവിളിയും ഉറഞ്ഞു നിൽക്കുന്നതാണ് സഭകളുടെ ഉൾതടങ്ങൾ. കന്യാസ്ത്രീകളിടെ കാരാഗൃഹ ജീവിതം തുറന്ന വേദിയിൽ ചർച്ച ആകണം. മണവാട്ടികളെ മരണം വരെ മറുത്തൊന്നും പറയാൻ അവകാശം ഇല്ലാതെ പീഡീപ്പിയ്ക്കുന്ന പുരുഷ സുഖ സൗകര്യ സമ്പ്രദായം ഒരു പരിഷ്കൃത സമൂഹത്തിനു കളങ്കമാണ്. ഒരു മതവിശ്വാസ സ്ഥാപനത്തിന്റെ നടത്തിപ്പ, അവരുടെ ആഭ്യന്തര പ്രശനം എന്നൊക്കെ നിസ്സാരവൽക്കാരിയ്ക്കാതെ, ഒരു ജനാധിപത്യ വ്യവസ്ഥയിൽ പൗരനുള്ള എല്ലാ അവകാശങ്ങളും അവർക്കും ഉറപ്പാക്കാൻ ഭരണകൂടം മുൻകൈ എടുക്കണമെന്നും പൊതു ജനം അതിനു വേണ്ടി ശബ്ദിക്കണമെന്നും നാടക് ആവശ്യപ്പെട്ടു.
നൂറ്റാണ്ടുകൾക്കു മുൻപ് യൂറോപ്പിനെ വിഴുങ്ങിയ 'ബ്ലാക് ഏജ് ' ക്രിസ്ത്യാനിറ്റിയുടെ ചരിത്രമാണ്. അന്ന് മനുഷ്യകുലം അനുഭവിച്ച ദുരന്തം ക്രിസ്തു വിഭാവനം ചെയ്തതോ ആഹ്വാനം ചെയ്തതോ ആയിരുന്നില്ല. സത്യം വിളിച്ചു പറഞ്ഞവരെ ഇരുമ്പുമുള്ളുകൾ പാകിയ ശവപ്പെട്ടികളിൽ ജീവനോടെ അടച്ച ചരിത്രമാണുള്ളത്. അതിനി ആവർത്തിയ്ക്കാൻ അനുവദിച്ചു കൂട. അന്ന് ഭീകരതയ്ക്ക് ഒപ്പം നിന്ന കുഞ്ഞാടുകളാണ് ആ ദുരന്തത്തിന്റെ ഉത്തരവാദികൾ. അത്തരം 'നല്ല കുഞ്ഞാടുകൾ' മനുഷ്യസമുദായത്തിന് കളങ്കമാണെന്ന തിരിച്ചറിവ് ഓരോ വിശ്വസിയ്ക്കും ഉണ്ടാകണമെന്ന് നാടക് സംസ്ഥാന കമ്മറ്റി ഓർമ്മിപ്പിച്ചു.