18 Sep 2018 23:40 PM IST
ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള മുന്നൂറ്റമ്പതിലധികം ചിത്രങ്ങളാണ് കഴിഞ്ഞ 11 ദിവസങ്ങളിൽ രണ്ടു ഡസനിലധികം വേദികളിലായി ടൊറോന്റോ നഗരം പ്രദര്‍ശിപ്പിച്ചത്. പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെയും വിജയം സ്വപ്നം കാണാന്‍ കൂടി കഴിയാത്തവരുടെയും ആലംബമില്ലാത്തവരുടെയും നഷ്ടങ്ങളുടെ കഥകള്‍ പറയുന്നവയായിരുന്നു അവയില്‍ കൂടുതലും. ഒട്ടേറെ വ്യത്യസ്തശബ്ദങ്ങളായിരുന്നു ഇക്കുറി മേളയില്‍ ഉയര്‍ന്നു കേട്ടത്. ഓരോ ചിത്രവും ഒരു പുതിയ ദൃശ്യാനുഭവമായി പ്രേക്ഷകരിലേയ്ക്ക് ആഴ്ന്നിറങ്ങി. അയ്യായിരത്തിലധികം സിനിമാപ്രവര്‍ത്തകരും ആയിരത്തഞ്ഞൂറോളം വരുന്ന മാധ്യമപ്രതിനിധികളും ഈ മേളയുടെ പ്രത്യേകതയായിരുന്നു.
ഇന്ത്യന്‍ പ്രാതിനിധ്യം താരതമ്യേന കുറവായിരുന്ന ഈ ചലച്ചിത്രമേളയിലെ പ്രേക്ഷകര്‍ തെരഞ്ഞെടുത്ത മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടിയത് വാസന് ബാല സംവിധാനം ചെയ്ത 'മര്‍ദ് കോ ദര്‍ദ് നഹീ ഹോത്താ' (The Man Who Feels No Pain) എന്ന ഹിന്ദി ചിത്രമായിരുന്നു. ഇന്ത്യന്‍ സിനിമയ്ക്ക് അഭിമാനിക്കാവുന്ന മറ്റൊരു നേട്ടം മികച്ച അന്താരാഷ്ട്ര ഹ്രസ്വചിത്രമായി തെരഞ്ഞെടുക്കപ്പെട്ട 'ദ ഫീല്‍ഡ്' (The Field) ആയിരുന്നു. ബ്രിട്ടനില്‍ സ്ഥിരതാമസമാക്കിയിട്ടുള്ള സന്ധ്യാ സൂരി ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഉത്തരേന്ത്യയിലെ ചുട്ടുപൊള്ളുന്ന ചോളവയലുകളിലെ കര്‍ഷകത്തൊഴിലാളിയായ ലല്ല എന്ന സ്ത്രീയുടെ ജീവിതമാണ് സന്ധ്യ അവിസ്മരണീയമായ രീതിയില്‍ ഈ ചിത്രത്തിലൂടെ പറയുന്നത്. 33 രാജ്യങ്ങളില്‍ നിന്ന് 25 ഭാഷകളിലായി 56 ഹ്രസ്വചിത്രങ്ങളാണ് മത്സരത്തിനുണ്ടായിരുന്നത്. അതില്‍ നിന്നാണ് 20 മിനിട്ട് മാത്രം ദൈര്‍ഘ്യമുള്ള സന്ധ്യയുടെ ചിത്രം പതിനായിരം ഡോളറിന്റെ ഒന്നാം സമ്മാനം നേടിയെടുത്തത്. മികച്ച കനേഡിയന്‍ ഹ്രസ്വചിത്രമായി മെറിയം ജുബൈറിന്റെ 'ബ്രദര്‍ഹുഡ്' തെരഞ്ഞെടുക്കപ്പെട്ടു.
ഏറ്റവും നല്ല കനേഡിയന്‍ നവാഗതചിത്രത്തിനുള്ള പതിനയ്യായിരം ഡോളറിന്റെ സമ്മാനം നേടിയത് കാതറീന് ജെര്ക്കോവിച്ചിന്റെ 'ഫെബ്രുവരിയിലെ പാതകള്‍' (Roads in February)
ആണ്. ഈ ചിത്രം കനഡയിലും ഉറുഗ്വായിലുമായാണ് ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്. ഏറ്റവും മികച്ച കനേഡിയന്‍ ഫീച്ചറിനു നല്കുന്ന മുപ്പതിനായിരം ഡോളറിന്റെ 'കനേഡിയന്‍ ഗൂസ് അവാര്‍ഡു' നേടിയത് സെബാസ്റ്റ്യന്‍ പൈലറ്റ് സംവിധാനം ചെയ്ത 'ഫയര്‍ഫ്ലൈസ് ആര് ഗോണ്' (Fireflies are Gone) എന്ന സിനിമയാണ്.
ചലച്ചിത്രനിരൂപകരുടെ അന്താരാഷ്ട്രസംഘടനയായ ഫിപ്രെസി (FIPRESCI) നല്കിയ പുരസ്കാരങ്ങള്‍ ഇനി പറയുന്ന ചിത്രങ്ങള്‍ക്കാണ്. ഡിസ്ക്കവറി വിഭാഗത്തില്‍ കാര്‍മെല്‍ വിന്റേഴ്സ് (Carmel Winters) ഒരുക്കിയ 'ഫ്ലോട്ട് ലൈക്ക് എ ബട്ടര്‍ഫ്ലൈ' (Float Like A Butterfly) പ്രത്യേകപ്രദര്ശനവിഭാഗത്തിലുണ്ടായിരുന്ന, ഗൈ നറ്റീവ് (Guy Nattiv) തയ്യാറാക്കിയ സ്കിന്‍ (Skin). ബംഗ്ളൂരു ചലച്ചിത്രോത്സവത്തിന്റെ സംഘാടകരിലൊരാളായ വിശ്വനാഥ് സുബ്രഹ്മണ്യമുള്പ്പെടുന്ന ജൂറിയാണ് ഇതിലേയ്ക്ക് അര്‍ഹമായ ചിത്രങ്ങള്‍ തെരഞ്ഞെടുത്തത്. യൂറിമേജസ് ഓഡെന്ഷ്യ (Eurimages Audentia)നല്കുന്ന മികച്ച സ്ത്രീസംവിധായികയ്ക്കുള്ള അവാര്‍ഡ് 'അത്തിമരം' (Fig Tree) എന്ന ഇസ്രയേലി ചിത്രത്തിലൂടെ ആലം വാര്‍ക് ഡവീഡിയന് (Aalam Warqe Davidian) ആണ് നേടിയത്. മുപ്പതിനായിരം യൂറോ ആണ് അവാര്‍ഡുതുക.
ഏഷ്യന്‍ ചിത്രങ്ങള്‍ക്കു മാത്രമായുള്ള നെറ്റ്പാക് (NETPAC) സമ്മാനം നേടിയത് വിയെറ്റ്നാമില്‍ നിന്നുള്ള ഏകചിത്രമായ 'മൂന്നാം ഭാര്യ' (Third Wife) യ്ക്കാണ്. സംവിധായിക ആഷ് മേഫെയര്‍ (Ash Mayfair). പതിവു വിട്ട് 'ദ ക്രോസിംഗ്' (The Crossing) എന്ന ചൈനീസ് ചിത്ര (സംവിധായിക : ബായ് സൂ - Bai Xue) ത്തിനു ജൂറിയുടെ പ്രത്യേക പരാമര്‍ശവുമുണ്ടായി.
പീറ്റര്‍ ഫാറെലി (Peter Farrelly) യുടെ ഗ്രീന്‍ ബുക് (Green Book) ആണ് മീര നയ്യാര്‍ ഉള്‍പ്പെടുന്ന പ്ലാറ്റ്ഫോം ജൂറി തെരഞ്ഞെടുത്ത മേളയിലെ മികച്ച ചിത്രം. ഗ്രീന്‍ ബുക് നേടിയത് എയര്‍ ഫ്രാന്‍സ് സംഭാവന ചെയ്ത ഇരുപത്തയ്യായിരം ഡോളറാണ്. മാഹെര്ഷല അലിയും വിഗ്ഗോ മോര്‍ട്ടെന്‍സനും ഈ ചിത്രത്തില്‍ തകര്‍ത്തഭിനയിച്ചിരിക്കുന്നു. രണ്ടാം സ്ഥാനത്ത് അമേരിക്കന്‍ ചലച്ചിത്രകാരനായ ബാരി ജെങ്കിന്‍സിന്റെ 'ഇഫ് ബീല് സ്റ്റ്രീറ്റ് കുഡ് ടോക്ക്' (If Beale Street Could Talk) എത്തിയപ്പോള്‍ മൂന്നാമത് മെക്സിക്കോയില്‍ നിന്ന് അല്‍ഫോണ്‍സോ ക്വാറോണ്‍ (Alfonso Cuaron) കറുപ്പിലും വെളുപ്പിലുമായി ചിത്രീകരിച്ച റോമ (Roma) ആയിരുന്നു. വീ ഡിംഗ് ഹോ (Wi Ding Ho) തയ്യാറാക്കിയ 'സിറ്റി ഒഫ് ലാസ്റ്റ് തിംഗ്' (City of Last Thing) വിധികര്‍ത്താക്കളുടെ പ്രത്യേക അഭിനന്ദനമേറ്റുവാങ്ങി.
വാസന് ബാലയുടെ ചിത്രത്തിനുപിന്നിലായി രണ്ടും മൂന്നും സ്ഥാനങ്ങളിലേയ്ക്ക് കാണികള്‍ തെരഞ്ഞെടുത്തത് ഡേവിഡ് ഗ്രീനിന്റെ 'ഹാലൊവീനും' (Halloween), സാം ലെവിന്‍സന്റെ (Sam Levinson) 'അസാസിനേഷന്‍ നേഷനു' (Assassination Nation) മാണ്. മേളയിലെ മികച്ച വാര്‍ത്താചിത്രത്തിനുള്ള ഒന്നാം സമ്മാനം 'ഫ്രീ സോളോ' (Free Solo - സംവിധായകര്‍ - ചായ് വസെര്ഹെയ്ലിയും ജിമ്മി ചിന്നും) നേടിയപ്പോള്‍ രണ്ടാം സ്ഥാനത്ത് ടോം ഡോനഹ്യൂ (Tom Donahue)വിന്റെ 'ദിസ് ചെയ്ഞ്ചെസ് എവ്രിതിംഗും' (This Changes Everything), മൂന്നാമതായി ജോണ്‍ ചെസ്റ്ററിന്റെ 'ദ ബിഗസ്റ്റ് ലിട്ടില്‍ ഫാമും (The Biggest Little Farm) എത്തിയിരുന്നു.
നൂറ്റാണ്ടുകള്‍ക്കു മുമ്പ് ആരംഭിച്ച കുടിയേറ്റങ്ങളിലൂടെ ഭിന്നസംസ്ക്കാരങ്ങളുടെ കേളീരംഗമായിത്തീര്ന്ന കാനഡയിലെ 'ഉത്സവങ്ങളുടെ ഉത്സവ'മായിരുന്നു ഇന്നലെയവസാനിച്ച ടൊറോന്റോ അന്താരാഷ്ട്ര ചലച്ചിത്രോത്സവം.ടൊറോന്റോ മേള അവസാനിക്കുന്നത് ഓസ്ക്കര്‍ ചര്‍ച്ചകള്‍ക്ക് തിരി കൊളുത്തിക്കൊണ്ടാണ്. ഇവിടെനിന്നു ജനപ്രീതി നേടിയെടുക്കുന്ന ചിത്രങ്ങളാണ് സാധാരണയായി ഓസ്ക്കര്‍ മത്സരങ്ങളില്‍ തിളങ്ങാറുള്ളത്. മുപ്പത്തഞ്ചു ശതമാനത്തിലധികം സിനിമകള്‍ ഈ മേളയില്‍ സ്ത്രീകളുടേതായിരുന്നു. സ്ത്രീസിനിമകള്ക്കു പിന്തുണ നല്കുന്ന പദ്ധതിയായ 'ഷെയര്‍ ഹെര്‍ ജേര്‍ണി' (Share Her Journey) അടുത്ത മൂന്നുവര്‍ഷത്തേയ്ക്കു കൂടി ടിഫിന്റെ ലക്ഷ്യങ്ങളില്‍ മുന്‍പന്തിയിലുണ്ട്.