Film Review

ടൊറോന്‍റോ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഇന്ന് തുടക്കം

കാനഡയിലെ ഉത്സവങ്ങളുടെ 'ഉത്സവ'മായിട്ടാണ്‌ ടൊറോന്‍റോ അന്താരാഷ്ട്ര ചലച്ചിത്രമേള അറിയപ്പെടുന്നത്.

കാനഡയിലെ ഉത്സവങ്ങളുടെ 'ഉത്സവ'മായിട്ടാണ്‌ ടൊറോന്‍റോ അന്താരാഷ്ട്ര ചലച്ചിത്രമേള അറിയപ്പെടുന്നത്. നാല്പത്തിമൂന്നാമത് ചലച്ചിത്രോത്സവത്തിനായി ടൊറോന്‍റോ നഗരം അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു. സെപ്റ്റംബര്‍ 6 ന്‌ ആരംഭിക്കുന്ന മേള അവസാനിക്കുന്നത് 16 ന്‌ ആണ്‌. കഴിഞ്ഞകാലങ്ങളില്‍ നിന്ന് ഒട്ടേറെ വ്യത്യസ്തതയോടും പുതുമകളോടെയുമാണ്‌ ഇത്തവണയും നഗരം അതിനായി തയ്യാറെടുത്തിരിക്കുന്നത്.

 

 80 ചിത്രങ്ങള്‍ അഞ്ചു തിരശ്ശീലകളിലായി പ്രദര്‍ശിപ്പിച്ചുകൊണ്ട് 1976 ല്‍ ആരംഭിച്ച ടൊറോന്‍റോ ചലച്ചിത്രമേള ഈ വര്‍ഷം 28 പ്രദര്‍ശനശാലകളിലായി ആകെ 343 ചിത്രങ്ങളാണ്‌ പ്രദര്‍ശിപ്പിക്കുന്നത്. അതില്‍ 88 ഹ്രസ്വചിത്രങ്ങളുമുണ്ട്. 83 ലോകരാജ്യങ്ങളെ പ്രതിനിധീകരിക്കുന്നവയാണ്‌ അവ. ഈ വര്‍ഷം ലോകത്തിന്‍റെ നാനാഭാഗത്തുനിന്നുമായി 7926 ചലച്ചിത്രങ്ങളാണ്‌ പ്രദര്‍ശനാനുമതി തേടി ഇവിടേയ്ക്കെത്തിയത്. തെരഞ്ഞെടുക്കപ്പെട്ടവയില്‍ 138 ചിത്രങ്ങളുടെ ആഗോളപ്രദര്‍ശനോദ്ഘാടനം ടൊറോന്‍റോ മേളയിലാണ്‌. 1300 ലധികം മാധ്യമസ്ഥാപനങ്ങളുടെ പ്രതിനിധികള്‍ ഈ ഉത്സവവാര്‍ത്തകള്‍ ലോകത്തിന്‍റെ വിവിധ കോണുകളിലേക്ക് എത്തിക്കാന്‍ ഇവിടേയ്ക്കെത്തുന്നുണ്ട്. ചലച്ചിത്രപ്രവര്‍ത്തകരും നിരൂപകരുമടക്കം അയ്യായിരത്തോളം പേര്‍ക്ക് ഈ മേളയിലേയ്ക്ക് ഔദ്യോഗികമായി ക്ഷണമുണ്ട്. ആതിഥേയരാജ്യമായ കാനഡയുടെ നാല്പതോളം ഫീച്ചറുകള്‍ ഇതിന്‍റെ പ്രത്യേകതയായി അണിഞ്ഞൊരുങ്ങുന്നു.

 

ആനാ കാറ്റ്‌സിന്‍റെ ഫ്ലോറിയാനോപോളിസ് ഡ്രീം (Florianopolis Dream) ആണ്‌ ഉദ്‌ഘാടനചിത്രം. മേളയിലെ 34% ചിത്രങ്ങള്‍ സ്ത്രീസം‌വിധായകരുടേതാണെന്നുള്ളത് എടുത്തുപറയേണ്ട പ്രത്യേകതയാണ്‌. 11 ചിത്രങ്ങള്‍ സംഗീതജ്ഞരെക്കുറിച്ചുള്ളവയാണ്‌. 14 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ലാ ഫ്ലൊര്‍ (The Flower) ആണ്‌ ഈ ചലച്ചിത്രോത്സവത്തിലെ ഏറ്റവും നീളമുള്ള സിനിമ. ഈ അര്‍ജന്‍റീനിയന്‍ ചിത്രത്തിന്‍റെ സം‌വിധായകന്‍ മാറിയാനോ ലീനിയാസ് (Mariano Linas) ആണ്‌. വേവ്ലെംഗ്‌ത് വിഭാഗത്തിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട നിശ്ശബ്ദചിത്രമായ ദ ഇന്‍‌വിസിബിള്‍ സിനിമ - 3 ആണ്‌ ഏറ്റവും ചെറുത്. നീളം വെറും 43 സെക്കന്‍റുകള്‍ മാത്രം.

 

അനുരാഗ് കാശ്യപിന്‍റെ 'മന്‍‌മര്‍സിയാം' (Husband Material), നന്ദിതാ ദാസിന്‍റെ മാന്‍റോ (Manto), റീമ ദാസിന്‍റെ ബുള്‍‌ബുള്‍ ക്യാന്‍ സിംഗ് (Bulbul Can Sing) വാസന്‍ ബാലയുടെ മര്‍ദ് കോ ദര്‍ദ് നഹി ഹോത്താ, വീണാ സൂദിന്‍റെ ദ്‌ ലൈ (The Lie), സന്ധ്യാ സൂരിയുടെ ദ് ഫീല്‍ഡ് (The Field), ജയീഷ പട്ടേലിന്‍റെ സര്‍ക്കിള്‍ (Circle), റീതു സരിനും ടെന്‍സിംഗ് സോനവും കൂടി സം‌വിധാനം ചെയ്ത The Sweet Requiem, ആനന്ദ് പട്‌വര്‍ദ്ധന്‍റെ റീസണ്‍ (Reason) എന്നിവയാണ്‌ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ചിത്രങ്ങള്‍.

 

ടിഫിന്‍റെ സ്ത്രീശാക്തീകരണ പദ്ധതിയാണ്‌ ഷെയര്‍ ഹേര്‍ ജേര്‍ണി (Share Her Journey). സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് സ്ത്രീകള്‍ നിര്‍മ്മിക്കുന്ന ചിത്രങ്ങള്‍ക്കാണ്‌ അതിന്‍റെ പ്രയോജനം ലഭിക്കുന്നത്. ഇത്തവണ അതിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടവരില്‍ ഇന്ത്യന്‍ സം‌വിധായിക നന്ദിതാ ദാസുമുണ്ട്. സെപ്റ്റംബര്‍ 8 ശനിയാഴ്ച രാവിലെ 10 മണിക്ക് നടക്കുന്ന വര്‍ണ്ണശബളമായ ഘോഷയാത്രയില്‍ നന്ദിതാ ദാസും ദീപാ മേത്തയും മീര നയ്യാറുമുള്‍പ്പെടുന്ന സ്ത്രീ സം‌വിധായകരും പ്രശസ്ത നടീനടന്മാരും പങ്കെടുക്കുന്നുണ്ട്.

 

ഇക്കുറി പ്ലാറ്റ്‌ഫോം വിഭാഗത്തിലെ മികച്ച ചിത്രങ്ങള്‍ തെരഞ്ഞെടുക്കുന്ന പാനലില്‍ പ്രസിദ്ധ ഇന്‍ഡോ- കനേഡിയന്‍ സം‌വിധായിക മീരാ നയ്യാറും ചലച്ചിത്രനിരൂപകര്‍ മാത്രമുള്‍പ്പെടുന്ന ഫിപ്രെസി (FIPRESCI) ജൂറിയില്‍ പ്രസിദ്ധ നിരൂപകനും ബാംഗളൂര്‍ ചലച്ചിത്രോത്സവത്തിന്‍റെ പ്രധാനശില്പികളിലൊരാളുമായ സുബ്രഹ്മണ്യന്‍ വിശ്വനാഥുമുണ്ട്. ആസ്ട്രേലിയയില്‍ നിന്നുള്ള ലെസ്‌ലി ചൗ (Lesley Chow) ആണ്‌ പാനലിന്‍റെ അദ്ധ്യക്ഷന്‍. ഏഷ്യന്‍ ചിത്രങ്ങളുടെ നെറ്റ്‌പാക് (NETPAC) ജൂറി നയിക്കുന്നത് ഫിജിയന്‍ ചലച്ചിത്രകാരനും എഴുത്തുകാരനും അദ്ധ്യാപകനുമായ വില്‍സോണി ഹെറെനിക്കോ (Vilsoni Hereniko) ആണ്‌.

 

ഇന്ത്യയിലെ മികച്ച മുന്‍‌നിര സം‌വിധായകരില്‍ പലരും തന്നെ ഇത്തവണ മേളയില്‍ ഇല്ലാതെ വരുന്നത് ശ്രദ്ധേയമാകുന്നു.

 

മൂവായിരം വോളന്‍റിയര്‍മാര്‍ മൂന്നാഴ്ചകളോളം ചലച്ചിത്രമേളയില്‍ വേതനമില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ട്. വര്‍ഷത്തില്‍ 365 ദിവസവും പ്രവര്‍ത്തിക്കുന്ന ടിഫി (TIFF) ന്‌ പതിന്നാലായിരത്തോളം അംഗങ്ങളും അഞ്ചു തീയേറ്ററുകളും, ലൈബ്രറിയും, ആര്‍ക്കൈവ്‌സുമെല്ലാം സ്വന്തമായുണ്ട്. എല്ലാ ദിവസവുമെന്നോണം ടിഫിന്‍റെ ചലച്ചിത്ര പ്രദര്‍ശനങ്ങളോടൊപ്പം ശില്പശാലകളും ഇവിടെ നടക്കുന്നുണ്ട്. കഴിഞ്ഞ വളരെയേറെ വര്‍ഷങ്ങളായി ഇവിടെ തിളങ്ങുന്ന ചിത്രങ്ങളാണ്‌ പിന്നീട് ഓസ്കര്‍ പുരസ്കാരങ്ങള്‍ വാരിക്കൂട്ടാറുള്ളത്.