Kochi
കൊച്ചി(11-05-2018): വരാപ്പുഴ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസിൽ ആലുവ മുൻ റൂറൽ എസ്.പി എ.വി ജോർജിനെസസ്പെൻഡ് ചെയ്തു. ഇയാൾക്കെതിരെ ക്രൈംബ്രാഞ്ച് ഡി.ജി.പിക്ക് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജോർജിന്റെ നിയന്ത്രണത്തിലുള്ള റൂറൽ ടാസ്ക് ഫോഴ്സ് ഡി.ജി.പിയുടെ ഉത്തരവിനതീതമായാണ് പ്രവർത്തിച്ചതെന്നു റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. വകുപ്പുതല നടപടിക്കു റിപ്പോർട്ട് ശുപാർശ ചെയ്യുകയും ചെയ്തിരുന്നു. ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ ഈ നടപടി. ഇത് കൂടാതെ ഇയാൾക്കെതിരെ വകുപ്പുതല അന്വേഷണത്തിനും മുഖ്യമന്ത്രി ഉത്തരവിട്ടു.
കസ്റ്റഡിമരണ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം ജോർജിനെ വിശദമായ ചോദ്യം ചെയ്യലുകൾക്കു വിധേയമാക്കിയിരുന്നു. കേസിൽ മുൻപ് അറസ്റ്റിലായ മറ്റു പോലീസ് ഉദ്യോഗസ്ഥരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മുൻ എസ്.പിയെ ചോദ്യം ചെയ്തത്. എന്നാൽ ഇതിനിടെ ജോർജിനെ കേസിൽ പ്രതിചേർക്കാത്തതിൽ മരണപ്പെട്ട ശ്രീജിത്തിന്റെ കുടുംബം പ്രതിഷേധം അറിയിച്ചിരുന്നു.
അതിനിടെ കേസിൽ മുൻപ് അറസ്റ്റിലായവരിൽ പറവൂർ സി.ഐ ക്രിസ്പിൻ സാം ഒഴികെ ബാക്കി എല്ലാവർക്കുമെതിരെ കൊലക്കുറ്റം ചുമത്തിയിരുന്നു. ക്രിസ്പിൻ ഇപ്പോൾ സോപാധിക ജാമ്യത്തിലാണ്. ഇയാളെ കൂടാതെ വരാപ്പുഴ എസ്.ഐ ജി.എസ് ദീപക്, ആർ.ടി.ഫ് അംഗങ്ങളായ പി.പി സന്തോഷ് കുമാർ, ജിതിൻ രാജ്, എം.എസ് സുമേഷ് എന്നിവരെയാണ്പോലീസ് കേസിൽ അറസ്റ്റു ചെയ്തിട്ടുള്ളത്.
വരാപ്പുഴ സ്വദേശി വാസുദേവന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പോലീസ് കസ്റ്റഡിയിലെടുത്ത ശ്രീജിത്ത് ലോക്കപ്പിലെ ക്രൂര മർദ്ദനങ്ങളെ തുടർന്ന് ഏപ്രിൽ ആറിന് ആണ് മരണപ്പെടുന്നത്. എന്നാൽ കേസിലെ യഥാർത്ഥ പ്രതികൾ പിന്നീട് പോലീസിന് കീഴടങ്ങിയിരുന്നു.