12 Dec 2018 17:00 PM IST
Alappuzha
വനിതാ മതിലിനോട് സഹകരിക്കാത്തവർ എസ്.എൻ.ഡി.പിയോഗത്തിനു പുറത്തുപോകുമെന്ന് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വനിതാ മതില് വിജയിപ്പിക്കുന്നതിനായി വിളിച്ചു ചേർത്ത യോഗം ഭാരവാഹികളുടെ സമ്മേളനത്തിനു ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എൻഎസ്എസിനു മാന്യതയും മര്യാദയുമുണ്ടായിരുന്നെങ്കിൽ മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുക്കണമായിരുന്നു. യോഗത്തിൽ പങ്കെടുക്കാതെ വീട്ടിൽ കയറിയിരുന്ന് അഭിപ്രായം പറയുകയാണ്. ഒരു മുന്നോക്ക നേതാവ് പറഞ്ഞാൽ മാത്രം വനിതാ മതിലിൽ നിന്ന് മുന്നോക്ക വിഭാഗങ്ങൾ മാറി നിൽക്കില്ല. എസ്എൻഡിപി യോഗത്തിന്റെ എല്ലാ തലത്തിലുമുള്ള പ്രവർത്തകരും യോഗത്തിന്റെ കീഴിലുള്ള സ്കൂൾ, കോളജ് എന്നിവയിൽ നിന്നുള്ളവരും പങ്കെടുക്കും. ആരെയും നിർബന്ധമായി പങ്കെടുപ്പിക്കില്ല. രാഷ്ട്രീയ ഭേദമില്ലാതെ എല്ലാവരും പങ്കാളികളാകണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
എന്നാൽ വനിതാ മതിലിൽ ബിഡി ജെ എസ് പങ്കാളിയാകുമോ എന്ന ചോദ്യത്തിന് അത് അവരോട് ചോദിക്കണം എന്നായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി. എസ്എൻഡിപി യോഗം ആരുടേയും തടവറയിൽ അല്ലയെന്നും മൈക്രോ ഫിനാൻസ് കേസിനെ ഇതുമായി കൂട്ടിക്കെട്ടേണ്ട എന്നും വെള്ളാപ്പള്ളി പറഞ്ഞു.