19 Nov 2018 15:20 PM IST
Kochi
ശബരിമലയുടെ പേരിൽ നടക്കുന്ന സംഘർഷങ്ങളുടെ ഭാഗമാകാനില്ലെന്ന് ദർശനത്തിനായി മാലയിട്ട യുവതികൾ. വിശ്വാസി സമൂഹത്തിന്റെ കൂടി പിന്തുണയോടെ ശബരിമലയിൽ പോകാൻ സാധിക്കുമെന്നാണ് വിശ്വാസമെന്നും അതുവരെ വ്രതം തുടരുമെന്നും ഇവർ എറണാകുളം പ്രസ്സ് ക്ലബ്ബിൽ നടന്ന വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ശബരിമലയെ കലാപഭൂമിയാക്കി അവിടെ ദര്‍ശനം നടത്തണമെന്നില്ല. നേരത്തെ വനിതകള്‍ പോയതുപോലെ പമ്പവരെ പോയി മടങ്ങി വരാനുമില്ല. പോലീസിന്റെ സംരക്ഷണയില്‍ വിശ്വാസികളുടെ പിന്തുണയോടെ ശബരിമല ദര്‍ശനം നടത്തി തിരികെ വരണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. അയ്യപ്പനെ കാണുന്നതുവരെ അണിഞ്ഞിരിക്കുന്ന മാല ജീവിതത്തിന്റെ ഭാഗമായിരിക്കുമെന്നും അവര്‍ പറഞ്ഞു. കണ്ണൂരില്‍ നിന്നുള്ള രേഷ്മാ നിശാന്ത് അടക്കമുള്ള മൂന്ന് വനിതകളാണ് പത്രസമ്മേളനം നടത്തിയത്.
വാര്‍ത്താ സമ്മേളനം നടക്കുന്നതിനിടെ പ്രസ്‌ക്ലബ്ബിന് പുറത്ത് ബിജെപി മഹിളാ മോര്‍ച്ചപ്രവര്‍ത്തകർ പ്രതിഷേധവുമായി എത്തി. ഇതോടെ വാർത്താസമ്മേളനം കഴിഞ്ഞ് ഒരു മണിക്കൂറോളം യുവതികൾക്ക് പുറത്തിറങ്ങാനായില്ല. പിന്നീട് പോലീസ് എത്തി പ്രതിഷേധക്കാരെ നീക്കിയ ശേഷം ഇവരെ വാഹനത്തിൽ കയറ്റി വിട്ടു.