12 Dec 2018 13:00 PM IST
New Delhi
ആലുവ കൂട്ടക്കൊല കേസിലെ ഒന്നാം പ്രതി ആന്റണിയുടെ വധശിക്ഷ സുപ്രീംകോടതി ജീവപര്യന്തമാക്കി. വധശിക്ഷയ്‌ക്കെതിരേ സുപ്രീംകോടതിയില്‍ നല്‍കിയ പുന:പരിശോധന ഹര്‍ജിയിലാണ് ജസ്റ്റിസ് മദന്‍ ബി. ലോക്കൂര്‍ അധ്യക്ഷനായ ബെഞ്ച് ശിക്ഷ ഇളവ് ചെയ്തത്.
വധശിക്ഷക്കെതിരായ പുന:പരിശോധന ഹര്‍ജികള്‍ തുറന്നകോടതിയില്‍ വാദം കേള്‍ക്കണമെന്ന 2014-ലെ സുപ്രീംകോടതി വിധിയുടെ പിൻബലത്തിൽ നൽകിയ പുനഃപരിശോധനാ ഹർജിയിലാണ് ഉത്തരവ്. 2001 ജനുവരി ആറിന് ആലുവയില്‍ ഒരു കുടുംബത്തിലെ ആറുപേരെ കൊലപ്പെടുത്തിയ കേസിലാണ് ആന്റണിക്ക് വധശിക്ഷ വിധിച്ചിരുന്നത്. സിബിഐ സ്പെഷ്യല്‍ കോടതിയാണ് പ്രതിക്ക് ആദ്യം വധശിക്ഷ വിധിച്ചത്. വധശിക്ഷയ്ക്ക് വിധിച്ചുകൊണ്ടുള്ള കീഴ്ക്കോടതി ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും ശരിവച്ചു. ഇതിനെതിരേ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും 2009-ല്‍ സുപ്രീംകോടതിയും വധശിക്ഷ ശരിവച്ചു. തുടര്‍ന്ന് രാഷ്ട്രപതിക്ക് ദയാഹര്‍ജിയും സുപ്രീംകോടതിയില്‍ പുന:പരിശോധനാ ഹര്‍ജിയും സമര്‍പ്പിച്ചു. ഈ രണ്ട് ഹര്‍ജികളും പിന്നീട് തള്ളി. ഇതിനിടെയാണ് വധശിക്ഷയിലെ പുനഃപരിശാധന ഹർജി സംബന്ധിച്ച് സുപ്രധാന വിധി ഉണ്ടായത്.
ആലുവ സെന്റ് മേരീസ് സ്‌കൂളിന് സമീപം പൈപ്പ് ലൈന്‍ റോഡില്‍ മാഞ്ഞൂരാന്‍ വീട്ടില്‍ അഗസ്റ്റ്യന്‍ (47), ഭാര്യ ബേബി (42), മക്കളായ ജെയ്‌മോന്‍ (14), ദിവ്യ (12), അഗസ്റ്റ്യന്റെ മാതാവ് ക്ലാര തൊമ്മി (74), സഹോദരി കൊച്ചുറാണി (42) എന്നിവരെ അകന്ന ബന്ധുവും കുടുംബ സുഹൃത്തുമായ ആലുവ വത്തിക്കാന്‍ സ്ട്രീറ്റില്‍ ആന്റണി (48) മാരകായുധങ്ങള്‍ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. ആലുവ മുനിസിപ്പല്‍ ഓഫീസിലെ താത്കാലിക ഡ്രൈവറായിരുന്ന ആന്റണിക്ക് വിദേശത്ത് ജോലിക്ക് പോകാന്‍ കൊല്ലപ്പെട്ട കൊച്ചുറാണി സാമ്പത്തിക സഹായം നല്‍കാമെന്നേറ്റിരുന്നു. ഇത് ലഭിക്കാത്തതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
ലോക്കല്‍ പോലീസും ക്രൈം ബ്രാഞ്ചും അന്വേഷിച്ചിട്ടും ദുരൂഹത മാറാത്തതിനെ തുടര്‍ന്ന് ബേബിയുടെ പിതാവായ ജോസും സഹോദരന്‍ രാജനും ചേര്‍ന്ന് സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടിരുന്നു. സി.ബി.ഐ. അന്വേഷണത്തെ തുടര്‍ന്ന് 2005 ജനവരിയില്‍ ആന്റണി കുറ്റക്കാരനാണെന്ന് കണ്ടെത്തി. തുടര്‍ന്ന് കോടതി വധശിക്ഷ വിധിക്കുകയായിരുന്നു. ഇപ്പോള്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ് ആന്റണി.