10 Nov 2018 17:00 PM IST
ബംഗാൾ ഉൾക്കടലിനും ആൻഡമാൻ കടലിലുമായി രൂപപ്പെട്ട ന്യൂനമർദ്ദം അതി ശക്തമായ ന്യൂനമർദ്ദമായി രൂപപ്പെടാനും അടുത്ത 24 മണിക്കൂറിൽ ഇത് ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി മാറുന്നതിനും സാധ്യത ഉള്ളതായി കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തമിഴ്നാട്, ആന്ധ്രാ തീരങ്ങളിൽ മണിക്കൂറിൽ 70 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാനുള്ള സാധ്യതയുള്ളതിനാൽ മൽസ്യബന്ധനത്തിനായി പോയിരിക്കുന്ന തൊഴിലാളികൾ നവംബർ 12 നു മുൻപ് മടങ്ങിയെത്തണമെന്നും കാലാവസ്ഥാകേന്ദ്രം മുന്നറിയിപ്പ് നൽകി.
കടൽ പ്രക്ഷുബ്ധമായിരിക്കാൻ സാധ്യത ഉള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം. ആൻഡമാൻ കടൽ, കിഴക്കൻ ബംഗാൾ ഉൾക്കടൽ, തമിഴ്നാട്, കേരള, മാലിദ്വീപ് തീരങ്ങൾ, ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖ പ്രദേശം, തെക്കുകിഴക്കൻ, മധ്യകിഴക്കൻ ബംഗാൾ ഉൾക്കടൽ, മധ്യ ബംഗാൾ ഉൾക്കടലിലും കിഴക്ക് ബംഗാൾ ഉൾക്കടലിലും മധ്യപടിഞ്ഞാറും തെക്ക് പടിഞ്ഞാറും ബംഗാൾ ഉൾക്കടൽ, തെക്ക് പടിഞ്ഞാറും മധ്യ-പടിഞ്ഞാറും ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ 14 വരെ മൽസ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പ് നൽകി.