Kochi
കന്യാസ്ത്രീയെ ബലാൽസംഗം ചെയ്ത കേസിൽ ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു. ചോദ്യം ചെയ്യല്‍ നടന്ന തൃപ്പൂണിത്തുറയിലെ ക്രൈംബ്രാഞ്ച് ഹൈടെക് സെല്ലില്‍ തന്നെയാണ് ഫ്രാങ്കോ ഇപ്പോഴുള്ളത്. വൈദ്യപരിശോധനയ്ക്ക് വേണ്ടി ഫ്രാങ്കോയെ ആശുപത്രിയിലേക്ക് കൊണ്ടുപോകില്ല. പകരം വൈക്കം താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ സംഘം തൃപ്പൂണിത്തുറയിലെ ചോദ്യം ചെയ്യല്‍ കേന്ദ്രത്തിലെത്തി ഫ്രാങ്കോയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കും. ഡോക്ടര്‍മാരുടെ സംഘം ലൈംഗികക്ഷമതാ പരിശോധന ഉള്‍പ്പെടെയുള്ള പരിശോധനകള്‍ നടത്തും.
വൈദ്യപരിശോധനയ്ക്കുശേഷം ഫ്രാങ്കോ മുളയ്ക്കലിനെ പാലാ മജിസ്‌ട്രേട്ടിന്റെ വീട്ടിലെത്തി മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കും. കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ള കുറവിലങ്ങാട് പോലീസ് സ്റ്റേഷന്‍ പാലാ മജിസ്‌ട്രേട്ടിന്റെ അധികാരപരിധിയിലാണ്. ഇന്ന് പാലാ മജിസ്‌ട്രേട്ട് അവധിയിലായതിനാല്‍ പാലാ മജിസ്‌ട്രേട്ടിന്റെ ചുമതലയുള്ള വൈക്കം മജിസ്‌ട്രേട്ടിനു മുന്നില്‍ ഹാജരാക്കാനായിരുന്നു ആദ്യം തീരുമാനിച്ചത്.വൈകിട്ട് 5 മണിവരെയാണ് വൈക്കം മജിസ്‌ട്രേട്ടിന് പാലാ മജിസ്‌ട്രേട്ടിന്റെ ചുമതലയെന്നതിനാല്‍ പാലാ മജിസ്‌ട്രേട്ടിന്റെ വീട്ടില്‍തന്നെ ഹാജരാക്കാന്‍ തീരുമാനിക്കുകയായിരുന്നു.