20 Nov 2018 16:00 PM IST
2017-18 വർഷത്തെ എസ്എസ്എൽസി സർട്ടിഫിക്കറ്റ് പ്രിൻറ് ചെയ്തതിൽ വ്യാപകമായി വന്ന പിശകുകളെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ കെ.എം അഭിജിത് വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കും വിജിലൻസ് ഡയറക്ടർക്കും പരാതി നൽകി.
കണ്ണൂർ,കോഴിക്കോട്,തൃശൂർ,പാലക്കാട്,മലപ്പുറം എന്നീ ജില്ലകളിൽ വിതരണം ചെയ്ത സർട്ടിഫിക്കറ്റുകളിൽ മിക്കതിലും പ്രിൻറിംഗ് മാഞ്ഞുപോയ സ്ഥിതിയാണുള്ളത്. ഉന്നതപഠനത്തിനായി സംസ്ഥാനത്തിനകത്തും പുറത്തും വിവിധ യൂണിവേഴ്സിറ്റികളിൽ പഠനത്തിനായി പോകുന്ന വിദ്യാർത്ഥികളെ ഇത് സാരമായി ബാധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ പഴയ സർട്ടിഫിക്കേറ്റ് പിൻവലിച്ചു പുതിയത് വിതരണം ചെയ്യണമെന്ന് കെ.എസ്.യു വിദ്യാഭ്യാസ മന്ത്രിക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.
മുൻ വർഷങ്ങളിലൊന്നും ഇല്ലാത്തവിധം ഗുണനിലവാരം കുറഞ്ഞ പ്രിൻറിംഗ് ആണ് ഇത്തവണ നടന്നിരിക്കുന്നതെന്ന് ആരോപിച്ച കെ.എസ്.യു ഇതിന് പിന്നിൽ അഴിമതി നടന്നിട്ടുണ്ടെന്ന സംശയം പ്രകടിപ്പിച്ചു. എസ്എസ്എൽസി സർട്ടിഫിക്കറ്റ് പ്രിൻറിംഗുമായി ബന്ധപ്പെട്ട മുഴുവൻ നടപടികളും വിജിലൻസ് അന്വേഷിക്കണമെന്ന് കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ വിജിലൻസിന് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.