26 Nov 2018 13:25 PM IST
നഴ്‌സിംഗ് കൗൺസിലിലേക്ക് 10 വർഷത്തിനുശേഷം നടക്കുന്ന തെരഞ്ഞെടുപ്പ് കടുത്ത മത്സരച്ചൂടിലേക്ക്. സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സേവന വേതന വ്യവസ്ഥകൾ മെച്ചപ്പെടുത്താൻ വേണ്ടി ദീർഘസമരം നടത്തി വിജയിച്ച യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ ( യു.എൻ.എ ) നഴ്‌സിംഗ് കൗൺസിലിൽ മത്സര രംഗത്തെത്തിയതോടെയാണ് തെരഞ്ഞെടുപ്പിന് വീറും വാശിയും വർദ്ധിച്ചത്. 2011 ൽ യുഎൻ എ രൂപീകരിക്കപ്പെട്ടതിനുശേഷമുള്ള ആദ്യത്തെ നഴ്‌സിംഗ് കൗൺസിൽ തെരഞ്ഞെടുപ്പാണ് ഇപ്പോൾ നടക്കുന്നത്. നാമനിർദ്ദേശ പത്രികയുടെ സൂക്ഷ്മ പരിശോധന ഇന്ന് ( നവംബർ 26 ) ഉച്ചക്ക് 2 മണിക്ക് നടക്കും. കഴിഞ്ഞ പത്തു വർഷമായി ഭരണാനുകൂല സംഘടനയാണ് കൗൺസിൽ ഭരിക്കുന്നത്.
യു,എൻ.എ യിൽ നിന്ന് ജനറൽ വിഭാഗത്തിൽ സുജനപാൽ എ.കെ, ഷോബി ജോസഫ്, സിബി മുകേഷ്, ട്രെയിൻഡ് നഴ്‌സസ് വിഭാഗത്തിൽ ഹാരിസ് എം.എം, സ്വകാര്യ ആശുപത്രി വിഭാഗത്തിൽ എബി റപ്പായി, മിഡ്‌വൈവ്സ് വിഭാഗത്തിൽ രശ്മി, ഓക്സിലറി നഴ്‌സസ് ആൻഡ് മിഡ്‌വൈവ്സ് വിഭാഗത്തിൽ സിന്ധു, ലിബി ഡാനിയൽ എന്നിവരാണ് മത്സരരംഗത്തുള്ളത്.