16:29 PM IST
ഓഖി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി കേന്ദ്രസർക്കാർ അനുവദിച്ച അടിയന്തിര ധനസഹായം അപര്യാപ്തമെന്ന് ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ. പ്രതിരോധമന്ത്രി നിർമല സീതാരാമനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഓഖി ദുരന്തം വിലയിരുത്താനായി കേന്ദ്രസംഘം എത്തിയതിനു പിന്നാലെ അടിയന്തിര സഹായമായി കേന്ദ്രം 133 കോടി രൂപ അനുവദിച്ചിരുന്നു . പ്രാഥമിക സഹായമായി സംസ്ഥാനം 422 കോടി രൂപയാണ് ആവശ്യപ്പെട്ടിരുന്നത്. നിലവിലെ നഷ്ടപരിഹാരം ഇടക്കാല നടപടി മാത്രമെന്ന് കേന്ദ്രമന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ട്. ഓഖി നഷ്ടപരിഹാരം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മത്സ്യ തൊഴിലാകൾക്ക് ഇന്ധനത്തിന് സബ്‌സിഡി നൽകണമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രിക്ക് നിവേദനം നൽകിയതായും മന്ത്രി വ്യക്തമാക്കി. ഓഖി ദുരന്തത്തെത്തുടർന്നുണ്ടായ കേരളത്തിലെ പ്രത്യേക സാഹചര്യം കേന്ദ്രത്തെ അറിയിക്കുമെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് അഡീഷണൽ സെക്രട്ടറി ബിപിൻ മാലിക്കിന്റെ നേതൃത്വത്തിലുള്ള സംഘം വ്യക്തമാക്കി. കാണാതായവർക്കായുള്ള തിരച്ചിൽ തുടരുമെന്നും സംഘം സംസ്ഥാന സർക്കാരിനെ അറിയിച്ചിട്ടുണ്ട്.