ഓഖി ദുരന്തം വിലയിരുത്തുന്നതിനുള്ള കേന്ദ്രസംഘം കേരളത്തിലെത്തി. കേന്ദ്ര ആഭ്യന്തര അഡീഷണൽ സെക്രട്ടറി വിപിൻ മാലിക്കിന്റെ നേതൃത്വത്തിൽ എത്തിയ സംഘം മൂന്നു ഗ്രൂപ്പുകളായി തിരിഞ്ഞ് സംസ്ഥാനത്തെ വിവിധ തീരങ്ങളിൽ സന്ദർശനം നടത്തും. തിരുവനന്തപുരം , കൊല്ലം,എറണാകുളം, ആലപ്പുഴ,തൃശൂർ, മലപ്പുറം,ജില്ലകളിലാണ് കേന്ദ്രസംഘം എത്തുക. ഒരു സംഘത്തിന് രണ്ടു ജില്ലകളുടെ ചുമതലയാണുള്ളത്. ഇവിടങ്ങളിലെ തീരപ്രദേശങ്ങൾ സന്ദർശിച്ച് നാശനഷ്ടങ്ങൾ വിലയിരുത്തണം. മുഖ്യമന്ത്രിയുമായും സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുമായും ചർച്ചനടത്തിയശേഷമായിരിക്കും ഏതൊക്കെസ്ഥലങ്ങളാണ് സന്ദർശിക്കേണ്ടത് എന്നത് സംബന്ധിച്ച് തീരുമാനം എടുക്കുക. ദുരിതാശ്വാസം, പുനർനിർമാണം , പുനരധിവാസം, മുന്നറിയിപ്പു സംവിധാനം എന്നിവയ്ക്കായി 7340 കോടി രൂപയുടെ സമഗ്ര പാക്കേജാണ് കേരളം ആവശ്യപ്പെട്ടിരിക്കുന്നത്. മൽസ്യത്തൊഴിലളി സമൂഹത്തിന്റെ സമഗ്രക്ഷേമവും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെത്തിയ പ്രധാനമന്ത്രിക്ക് ഇത് സംബന്ധിച്ച് സമഗ്ര വിവരണവും നടത്തിയിരുന്നു. 29 വരെ കേന്ദ്രസംഘം സംസ്ഥാനത്തുണ്ടാകും.