12 Nov 2019 03:30 AM IST
ഹോസ്റ്റല്‍ ഫീസ് വര്‍ദ്ധനയിലും വിദ്യാര്‍ത്ഥികളുടെമേല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള നീക്കത്തിലും പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരേ ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയില്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധത്തിൽ പങ്കെടുത്ത പെൺകുട്ടികൾ ഉൾപ്പെടെയുള്ളവരെ പോലീസ് മർദ്ദിച്ചതായി ജെഎൻയു വിദ്യാർത്ഥി യൂണിയൻ ആരോപിച്ചു. ഉപരാഷ്ട്രപതി വെങ്കയ്യനായിഡു ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളുടെ ബിരുദ സമര്‍പ്പണ ചടങ്ങ് നടക്കാനിരിക്കെ ആയിരത്തിലേറെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തു. രാവിലെ പ്രതിഷേധ പ്രകടനം നടത്തിയ വിദ്യാര്‍ത്ഥികള്‍ ക്യാമ്പസിനു മുന്നിലുള്ള റോഡില്‍ വാഹനങ്ങള്‍ തടയുകയുണ്ടായി.
ഹോസ്റ്റല്‍ ഫീസ് വര്‍ദ്ധനവിനെതിരേ കഴിഞ്ഞ 15 ദിവസമായി വിദ്യാര്‍ത്ഥികള്‍ സമരത്തിലാണ്. ഹോസ്റ്റല്‍ ഫീസ് വര്‍ദ്ധനവിനു പുറമേ ജെ.എന്‍.യുവില്‍ ഒരു കാലത്തുമുണ്ടായിട്ടില്ലാത്ത നിയന്ത്രണങ്ങള്‍ വിദ്യാര്‍ത്ഥികളുടെ മേല്‍ ഏര്‍പ്പെടുത്താന്‍ അധികൃതര്‍ ശ്രമിച്ചതും വിദ്യാര്‍ത്ഥികളെ പ്രകോപിപ്പിച്ചു. ഇന്ന് ഉപരാഷ്ട്രപതി പങ്കെടുക്കുന്ന ബിരുദദാന ചടങ്ങ് ബഹിഷ്‌കരിക്കാന്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ ആഹ്വാനം ചെയ്യുകയായിരുന്നു. നിരപരാധികളായ ഭൂരിപക്ഷം വിദ്യാര്‍ത്ഥികളെ തെറ്റിദ്ധരിപ്പിച്ച് ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ വ്യാജപ്രചാരണം നടത്തുകയാണെന്നാണ് അധികൃതര്‍ പറയുന്നത്. ജെ.എന്‍.യുവിനെ തകര്‍ക്കാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നതെന്ന് ജെ.എന്‍.യു എസ്.യു ആരോപിച്ചു.